Asianet News MalayalamAsianet News Malayalam

6-ാം ക്ലാസ് വിദ്യാഭ്യാസം, 16-ാം വയസിൽ നാടുവിട്ടു, പല ദേശങ്ങളിൽ താമസിച്ച കൊടുംകുറ്റവാളി, ഇരകൾ ഇനിയുമുണ്ടോ?

പല പ്രദേശങ്ങളിലും പലപേരുകളിലും ഇയാൾ താമസിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടിവരും

Human Sacrifice case shafi details out
Author
First Published Oct 12, 2022, 6:55 PM IST | Last Updated Oct 12, 2022, 6:56 PM IST

പത്തനംതിട്ട: കേരളം ഞെട്ടിയ നരബലിയുടെ ആസുത്രകനും മുഖ്യപ്രതിയുമായ ഷാഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. അസാധാരണ ക്രിമിനൽ മാനസികാവസ്ഥയുള്ള ആളാണ് ഷാഫിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ടയിലെ ഇരട്ട നരബലിയുടെ പിന്നിലെ മുഖ്യ സൂത്രധാരനും മറ്റാരുമല്ല. 16 ാം വയസിൽ നാടുവിട്ട ഷാഫി പിന്നീട് കൊടും കുറ്റവാളിയായി മാറുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സമാനമായ എത്ര കേസുകളുണ്ടാകുമെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

16 ആം വയസ്സിൽ ഇടുക്കിയിൽ നിന്നാണ് ഷാഫി നാടുവിട്ടത്. പിന്നീടുള്ള ഷാഫിയുടെ ജീവിതം അത്രമേൽ തിരിച്ചറിയാനായിട്ടില്ല. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. പല പ്രദേശങ്ങളിലും പലപേരുകളിലും ഇയാൾ താമസിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടിവരും. പല പ്രദേശങ്ങളിലായി ജീവിക്കുമ്പോൾ ഇയാൾ ചെയ്യാത്ത ജോലികളില്ല. പലയിടങ്ങളിലും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ പൊലീസിന്‍റെ കണക്ക് പ്രകാരം ഷാഫി നിരവധി കേസുകളിൽ പ്രതിയാണ്. എന്നാൽ കണക്കിലുള്ള കേസുകളെക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

'കൊല ദേവിപ്രീതിക്കായി', പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്, പ്രതികളെ റിമാന്‍ഡ് ചെയ്തു

ഇലന്തൂർ ഇരട്ട നരബലി കേസിൽ ഷാഫി നടത്തിയ ക്രൂരതയുടെ വിവരങ്ങൾ പൊലീസിന് പല സംശയങ്ങളും ജനിപ്പിക്കുന്നതാണ്. കൊലപ്പെടുത്തിയ സ്ത്രീകളെ അതി ക്രൂരമായാണ് ഷാഫി പീഡിപ്പിച്ചത്. സ്വകാര്യഭാഗത്തടക്കം കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേക തരം മാനസികാവസ്ഥ ഷാഫിക്കുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2020 കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും സ്വകാര്യഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ചിരുന്നു. സമാനമാണ് ഇലന്തൂർ ഇരട്ട നരബലി കേസിലെയും അവസ്ഥ. തന്‍റെ ലക്ഷ്യം നേടാൻ കഥമെനയുകയും പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരതനടപ്പാക്കി ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന തരം മാനസികാവസ്ഥ. അതുകൊണ്ടു തന്നെ ഷാഫിയുടെ ക്രൂരതയിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നതാണ് അറിയാനുള്ളത്. എല്ലാം തുടരന്വേഷണത്തിലാണ് പുറത്ത് വരേണ്ടത്. അതുകൊണ്ടുതന്നെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ലോട്ടറി വിറ്റ് നടന്ന റോസ്‌ലി, 10 ലക്ഷത്തിൽ വീണു; ചുറ്റിക കൊണ്ട് തലക്കടിച്ചത് ഭഗവത്, കത്തി കുത്തിയിറക്കിയത് ലൈല
 

Latest Videos
Follow Us:
Download App:
  • android
  • ios