'ഇവര്‍ സഹോദരങ്ങള്‍'; കോലി-ഹിറ്റ്‌മാന്‍ ചിത്രം പങ്കുവെച്ച് രോഹിത്തിന്‍റെ അമ്മ, നന്ദി പറഞ്ഞ് ആരാധകര്‍
'അനിയനാ മോന്‍റെ കൂടെ'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌ത് രോഹിത് ശര്‍മ്മയുടെ അമ്മ
![Rohit Sharma Mother photo of Hitman with Virat Kohli breaks internet Rohit Sharma Mother photo of Hitman with Virat Kohli breaks internet](https://static-ai.asianetnews.com/images/01j1s4rqnjbdk87bjm2sm1mh41/rohit-sharma-with-virat-kohli_363x203xt.jpg)
മുംബൈ: രോഹിത് ശര്‍മ്മ-വിരാട് കോലി എന്ന ഇതിഹാസ കൂട്ടുകെട്ട് ട്വന്‍റി 20 ലോകകപ്പ് 2024 കിരീടം ടീം ഇന്ത്യക്ക് സമ്മാനിച്ചിരിക്കുകയാണ്. ലോകകപ്പുമായി രോഹിത്തും കോലിയും പോസ് ചെയ്യുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഫോട്ടോ രോഹിത്തിന്‍റെ അമ്മ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. എക്കാലത്തെയും മികച്ച താരത്തെ സമ്മാനിച്ചതിന് നന്ദി എന്നാണ് രോഹിത്തിന്‍റെ മാതാവിന് ആരാധകര്‍ സ്നേഹപൂര്‍വം കൈമാറുന്ന വാക്കുകള്‍.
ക്യാപ്റ്റനായി രോഹിത് ശര്‍മ്മ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ കട്ട സപ്പോര്‍ട്ടുമായി കിംഗ് കോലി ഒപ്പമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലില്‍ അര്‍ധസെഞ്ചുറിയുമായി താരമായത് കോലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ട് ബാറ്റര്‍മാരായ ഇരുവര്‍ക്കും കരിയറിലെ അവസാന ടി20 ലോകകപ്പ് അതിനാല്‍തന്നെ ഏറെ പ്രത്യേകതകളുള്ള മുഹൂര്‍ത്തമായി. ബാര്‍ബഡോസിലെ ഫൈനലിന് ശേഷം കപ്പുമായി ഇരുവരും പോസ് ചെയ്ത ചിത്രം വൈറലായിരുന്നു. കോലിക്കൊപ്പം പോസ് ചെയ്‌ത രോഹിത്തിന്‍റെ തോളില്‍ മകള്‍ സമൈറ ഉണ്ടായിരുന്നു. ഈ സുന്ദര ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിന്‍റെ മാതാവ് പങ്കുവെച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു. 'അവന്‍റെ ചുമലില്‍ മകള്‍, പിന്നില്‍ അണിനിരന്ന് രാജ്യം, വശത്തായി സഹോദരന്‍' എന്ന എഴുത്തോടെയുള്ള ചിത്രമാണ് രോഹിത്തിന്‍റെ അമ്മ പൂര്‍ണിമ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ടി20 ക്രിക്കറ്റിലെ ഇതിഹാസ സഖ്യമാണ് രോഹിത്തും കോലിയും എന്ന എഴുത്തും ഈ ഫോട്ടൊയ്‌ക്കൊപ്പം കാണാം.
പതിറ്റാണ്ടിലേറെയായി ഒന്നിച്ചുകളിക്കുന്നവരാണെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും തമ്മില്‍ പിണക്കമാണെന്ന അഭ്യൂഹങ്ങള്‍ മുമ്പുണ്ടായിരുന്നു. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് രോഹിത്തിന്‍റെ മാതാവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് ആരാധകര്‍ പറയുന്നു. മാത്രമല്ല, എന്നെന്നും ഓര്‍മ്മിക്കുന്ന കിരീടം ഇന്ത്യന്‍ ടീം നേടിയപ്പോള്‍ രോഹിത്തും കോലിയും ഒന്നിച്ചുണ്ടായിരുന്നു എന്നതിനേക്കാള്‍ വലിയ സന്തോഷമില്ലെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം