പവര്‍ പ്ലേയില്‍ കോലിയും റിഷഭ് പന്തും മടങ്ങി, തകര്‍ത്തടിച്ച് രോഹിത്, പ്രതീക്ഷ നൽകി സൂര്യ; വില്ലനായി വീണ്ടും മഴ
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റീസ് ടോപ്‌ലി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്.
![India vs England, Semi Final 2 Live Updates:India Loss Virat Kohli and Rishabh Pant Early, Rain halts play India vs England, Semi Final 2 Live Updates:India Loss Virat Kohli and Rishabh Pant Early, Rain halts play](https://static-ai.asianetnews.com/images/01j15m0afvazq57c4rs3r6chv7/ind-vs-aus-t20-2_363x203xt.jpg)
ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. മഴ മൂലം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരം 8 ഓവര്‍ പിന്നിട്ടപ്പോൾ വീണ്ടും മഴ മൂലം നിര്‍ത്തിവെച്ചു. മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 26 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏഴ് പന്തില്‍ 13 റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. വിരാട് കോലിയുടെയും റിഷഭ് പന്തിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നിരാശപ്പെടുത്തി വീണ്ടും കോലി
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റീസ് ടോപ്‌ലി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്. ആദ്യ ഓവറില്‍ ആറ് റണ്‍സെടുത്ത ഇന്ത്യ ജോഫ്ര ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടി സുരക്ഷിതമായി തുടങ്ങി. റീസ് ടോപ്‌ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ടോപ്‌ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ രോഹിത്തിന്‍റെ ബാറ്റിലായി. ആര്‍ച്ചറുടെ പന്തില്‍ രോഹിത്ത് പോയന്‍റില്‍ നല്‍കിയ ക്യാച്ച് ഫില്‍ സാള്‍ട്ടിന്‍റെ കൈകള്‍ക്കുള്ളിലൂടെ ബൗണ്ടറി കടന്നത് ഇന്ത്യക്ക് അനുഗ്രഹമായി.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ റിഷഭ് പന്തിനെ(6 പന്തില്‍ 4) സാം കറന്‍ ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദില്‍ റഷീദിനെ രണ്ട് തവണ ബൗണ്ടറി കടത്തിയ രോഹിത്തും ക്രിസ് ജോര്‍ദ്ദാന്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 65 റണ്‍സിലെത്തിച്ചു. വേഗം കുറഞ്ഞ പിച്ചില്‍ 165-170 റണ്‍സെടുത്താല്‍ ഇന്ത്യക്ക് വിജയത്തിലേക്ക് പന്തെറിയാനാവും.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. മത്സരത്തിന് റിസര്‍വ് ഡേ ഇല്ലെങ്കിലും മഴ കാരണം വൈകിയാലും ഓവറുകള്‍ വെട്ടിക്കുറക്കുന്നതിന് 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരം ഒമ്പതേ കാലിനാണ് തുടങ്ങിയതെങ്കിലും രാത്രി 12.10ന് ശേഷ മാത്രമെ ഓവറുകള്‍ വെട്ടി കുറക്കു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്‌ലർ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിംഗ്‌സ്റ്റൺ, സാം കറൻ, ക്രിസ് ജോർദാൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, റീസ് ടോപ്‌ലി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.
THE SURYA SPECIAL. 🤯👌 pic.twitter.com/DU01aDHWYW
— Johns. (@CricCrazyJohns) June 27, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക