Asianet News MalayalamAsianet News Malayalam

കാണ്‍പൂരില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത് ഇന്ത്യ; ബംഗ്ലാദേശിനെ വീഴ്ത്തിയത് 7 വിക്കറ്റിന്

95 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ച് തുടങ്ങാനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മെഹ്ദി ഹസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ക്യാച്ച് നല്‍കി മടങ്ങി.

India vs Bangladesh 2nd Cricket Test Live Updates, India beat Bangladesh by 7 wickets
Author
First Published Oct 1, 2024, 2:02 PM IST | Last Updated Oct 1, 2024, 2:04 PM IST

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.

95 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ച് തുടങ്ങാനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മെഹ്ദി ഹസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ശുഭ്മാന്‍ ഗില്ലിനെ(6) അഞ്ചാം ഓവറില്‍ മെഹ്ദി ഹസന്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചെങ്കിലും കീഴടങ്ങാതെ കോലിയും യശസ്വിയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റണ്‍സരികെ യശസ്വി വീണെങ്കിലും കോലിയും ബൗണ്ടറിയിലൂടെ റിഷഭ് പന്തും ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നിന്ന് റുതുരാജിനെ ഒഴിവാക്കിയതല്ല, പിന്നില്‍ അഗാര്‍ക്കറുടെ മാസ്റ്റർ പ്ലാൻ

അവസാന ദിനം സമനില പ്രതീക്ഷയില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് അശ്വിനാണ്. ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ മോനിമുള്‍ ഹഖിനെ(2) ലെഗ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടത്. ആദ്യ ഇന്നിംഗ്സില്‍ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിച്ച് റണ്‍സടിച്ച മോനിമുളിനെ പൂട്ടാല്‍ ലെഗ് സ്ലിപ്പ് ഇടാനുള്ള രോഹിത്തിന്‍റെ തന്ത്രമാണ് ഫലം കണ്ടത്. നജ്മുൾ ഹൊസൈന്‍ ഷാന്‍റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്ലാമും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി.

ഇരുവരും ചേര്‍ന്ന് ഒന്നാം ഇന്നിംഗ്സ് കടം വീട്ടിയതിനൊപ്പം ബംഗ്ലാദേശിനെ 91 റണ്‍സിലെത്തിച്ചു. എന്നാല്‍ ഷാന്‍റോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഭീഷണിയായ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ഷദ്നാൻ ഇസ്ലാമിനെ(50) ആകാശ് ദീപ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അൽ ഹസനെയും വീഴ്ത്തിയ ജഡേജ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ബംഗ്ലാദേശ് 91-3ല്‍ നിന്ന് 94-7ലേക്ക് കൂപ്പുകുത്തി.

  എന്നാല്‍ പിടിച്ചു നിന്ന മെഹ്ദി ഹസന്‍ മിറാസും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബംഗ്ലദേശിനെ 100 കടത്തി. മുഷ്ഫീഖ‍ർ-മെഹ്ദി ഹസന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വെല്ലുവിളിയാകുന്നതിനിടെ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു.പിന്നാലെ തൈജുള്‍ ഇസ്ലാമിനെ(0) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.മുഷ്ഫീഖുര്‍ റഹീമിന്‍റെ പോരാട്ടം ഇന്ത്യയുടെ കാത്തിരിപ്പ് നീട്ടിയെങ്കിലും ഒടുവില്‍ റഹീമിന്‍റെ കുറ്റി തെറിപ്പിച്ച് ബുമ്ര തന്നെ ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.അഞ്ച് റണ്‍സുമായി ഖാലിദ് അഹ്മദ് പുറത്താകാതെ നിന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios