Asianet News MalayalamAsianet News Malayalam

കോലിയും രോഹിത്തും വീണ്ടും നിരാശപ്പെടുത്തി! ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് മോശം തുടക്കം

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

india heading toward huge lead against bangladesh in chennai test
Author
First Published Sep 20, 2024, 5:12 PM IST | Last Updated Sep 20, 2024, 5:12 PM IST

ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ചെന്നൈ, ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ തന്നെ 308 റണ്‍സ് ലീഡുണ്ട് ആതിഥേയര്‍ക്ക്. റിഷഭ് പന്ത് (33), ശുഭ്മാന്‍ ഗില്‍ (12) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ്് സ്‌കോറായ 376നെതിരെ ബംഗ്ലാദേശ് 149ന് എല്ലാവരും പുറത്തായിരുന്നു. 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ ബംഗ്ലാദേശ് തലകുനിക്കുകയായിരുന്നു. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത്താണ് ആദ്യം മടങ്ങുന്നത്. ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ സ്ലിപ്പില്‍ സാക്കിര്‍ ഹസന് ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിലും ഇതേ രീതിയിലാണ് രോഹിത് മടങ്ങിയത്. പിന്നാലെ ജയ്‌സ്വാളിനെ നഹീദ് റാണ, വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂന് നില്‍ക്കാതെയാണ് കോലി മടങ്ങുന്നത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ പന്ത് കോലിയുടെ ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായിരുന്നു. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി ഇന്ത്യ. പിന്നീട് കോലി - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

മിന്നല്‍ വേഗത്തില്‍ ബുമ്രയുടെ യോര്‍ക്കര്‍! ടസ്‌കിന്റെ കിളി പോയി, കൂടെ മിഡില്‍ സ്റ്റംപും -വീഡിയോ

നേരത്തെ, ബംഗ്ലാദേശിനെ ഫോളോഓണ്‍ ചെയ്യിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഷാക്കിബിന് പുറമെ പുറത്താകാതെ 27 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസും 22 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിലെ പ്രഹരമേറ്റു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗള്‍ഡാക്കി. പിന്നാലെ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഞ്ചിന് പിരിയുമ്പോള്‍ 26-3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ലഞ്ചിനുശേഷം പൊരുതിനോക്കിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയുടെ ആഴം കൂട്ടിയത്.

ഇത് കര വേറെയാ മോനെ! ലിറ്റണ്‍ ദാസിനോട് കോര്‍ത്ത് റിഷഭ് പന്ത്; ചൂടേറിയ വാക്കേറ്റം -വീഡിയോ

മഷ്ഫീഖുറും ഷാക്കിബ് അല്‍ ഹസനും പൊരുതുമെന്ന് കരുതിയെങ്കിലും ബുമ്ര ആ പ്രതീക്ഷയും തകര്‍ത്തു. മുഷ്ഫീഖുറിനെ(8) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലേക്കാണ് ബുമ്ര പറഞ്ഞുവിട്ടത്. ലിറ്റണ്‍ ദാസും(22) ഷാക്കിബും(32) ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തിയ ജഡേജ ബംഗ്ലാദേശിനെ 92-7ലേക്ക് തള്ളിയിട്ടു. ചായക്ക് മുമ്പ് ഹസന്‍ മഹ്മൂദിനെകൂടി(9) മടക്കിയ ബുമ്ര ചായക്ക് ശേഷം യോര്‍ക്കറില്‍ ടസ്‌കിന്‍ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിന്റെ വാലറുത്തു. നാഹിദ് റാണയെ(11) വീഴ്ത്തിയ സിറാജാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. നേരത്തെ 339-6 എന്ന സ്‌കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ 86 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദാണ് ഇന്ത്യയെ ഒതുക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios