Asianet News MalayalamAsianet News Malayalam

റൺ ഔട്ടായ ന്യൂസിലൻഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയർ, തർക്കിച്ച് ഹർമൻപ്രീത്; ക്രിക്കറ്റ് നിയമങ്ങളിൽ പറയുന്നത്

വനിതാ ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കിവീസ് താരം  അമേലിയ കെര്‍ റണ്ണൗട്ടയശേഷം അമ്പയര്‍ തിരിച്ചുവിളിച്ചതിനെച്ചൊല്ലി വിവാദം.

India Captain Harmanpreet Kaur argues with umpires on controversial run out decision of Amelia Kerr in Women's T20 WC
Author
First Published Oct 5, 2024, 8:19 AM IST | Last Updated Oct 5, 2024, 8:19 AM IST

ദുബായ്:വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തിൽ കിവീസ് താരം അമേലിയ കെർ റണ്ണൗട്ടായതിനെച്ചൊല്ലി വിവാദം.ന്യൂസിലൻഡ് ഇന്നിംഗ്സിലെ പതിനാലാം ഓവറിലായിരുന്നു വിവാവദ പുറത്താകലും അമ്പയറുടെ അസാധാരണ നടപടിയും കണ്ടത്. ഷഫാലി വര്‍മയുടെ ഓവറിലെ അവസാന പന്തില്‍ അമേലിയ കെര്‍ ലോംഗ് ഓഫിലേക്ക് അടിച്ച പന്തില്‍ സിംഗിള്‍ ഓടി. ലോംഗ് ഓഫില്‍ പന്ത് ഫീല്‍ഡ് ചെയ്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആകട്ടെ പന്ത് കൈയിലെടുത്തശേഷം ബൗളര്‍ക്കോ കീപ്പര്‍ക്കോ ത്രോ ചെയ്യാതെ  ഓടിവന്നു.

ഈ സമയം ബൗളിംഗ് എന്‍ഡിലെ അമ്പയര്‍ ഓവര്‍ പൂര്‍ത്തിയായതിനാല്‍ ഷാഫാലി വര്‍മക്ക് ക്യാപ് നല്‍കി. എന്നാല്‍ ഹര്‍മന്‍പ്രീത് പന്ത് ബൗളര്‍ക്കോ കീപ്പര്‍ക്കോ നല്‍കാതെ ഓടി വരുന്നതുകണ്ട അമേലിയ ക‍ർ രണ്ടാം റണ്ണിനായി തിരിച്ചോടി. ഇതുകണ്ട ഹര്‍മന്‍പ്രീത് പന്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് ത്രോ ചെയ്തു. പന്ത് കലക്ട് ചെയ്ത റിച്ച ഘോഷ് അമേലിയ ക്രീസിലെത്തുന്നതിന് മുമ്പെ റണ്ണൗട്ടാക്കി. എന്നാല്‍ ലെഗ് അമ്പയറോട് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുമ്പോള്‍ അമ്പയര്‍ കുനിഞ്ഞിരുന്ന് ഷൂ ലേസ് കെട്ടുന്ന തിരിക്കിലായിരുന്നു. റണ്ണൗട്ടാണെന്ന് ഉറപ്പിച്ചതിനാല്‍ അമേലിയ കെര്‍ ക്രീസ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു.

മുത്തയ്യ മുരളീധരന്‍റെ ലോക റെക്കോര്‍ഡിനൊപ്പം അശ്വിന്‍

എന്നാല്‍ റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ അത് ഔട്ട് അല്ലെന്ന് വിധിച്ച് അമേലിയയെ തിരിച്ചുവിളിച്ചത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. സിംഗിള്‍ പൂര്‍ത്തിയക്കിയപ്പോള്‍ തന്നെ  അമ്പയര്‍ ബൗളർക്ക് തൊപ്പി നല്‍കി മടങ്ങിയതിനാല്‍ ആ സമയം പന്ത് ഡെഡ് ആണെന്നും അതിനാല്‍ അത് റണ്‍ ഔട്ടായി കണക്കാക്കാനാവില്ലെന്നുമായിരുന്നു ടിവി അമ്പയറുടെ വാദം. എന്നാല്‍ ഐസിസി ക്രിക്കറ്റ് നിയമങ്ങളിലെ 20.1.1.1 റൂളില്‍ പറയുന്നത്,ബാറ്റർ അടിച്ച പന്ത് തിരികെ ബൗളര്‍ക്കോ കീപ്പര്‍ക്കോ കൈമാറി കഴിയുമ്പോള്‍ മാത്രമാണ് പന്ത് ഡെഡ് ആകുന്നത് എന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കോച്ച് ഡബ്ല്യു വി രാമനും അമ്പയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അമ്പയര്‍മാർ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ അമേലിയ കെര്‍ ബാറ്റിംഗ് തുടരുകയും ചെയ്തു. എന്നാല്‍ വിവാദ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അമേലിയയ്ക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. പതിനഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രേണുക സിംഗിന്‍റെ പന്തില്‍ 13 റണ്‍സെടുത്തിരുന്ന അമേലിയയെ പൂജ വസ്ട്രാക്കര്‍ ക്യാച്ചെടുത്ത് പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റൻ സോഫി ഡിവൈനൊപ്പം(36 പന്തില്‍ 57*) 32 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും അമേലിയ കെര്‍ പങ്കാളിയായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് സോഫിയ ഡിവൈനിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 19 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി.15 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

Latest Videos
Follow Us:
Download App:
  • android
  • ios