Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുത്തില്ല, ആ സമയം സഞ്ജു മാത്രമാണ് കൂടെ നിന്നതെന്ന് സന്ദീപ് ശര്‍മ

2023ലെ ഐപിഎല്‍ താരലേലത്തില്‍ സന്ദീപ് ശര്‍മയെ ആരും ടീമിലെടുത്തിരുന്നില്ല.

He was the only guy who made me feel positive during that time Sandeep Sharma on Sanju Samson
Author
First Published Oct 6, 2024, 3:46 PM IST | Last Updated Oct 6, 2024, 3:46 PM IST

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും തന്നെ ടീമിലെടുക്കാതിരുന്നപ്പോള്‍ ആശ്വാസവാക്കുകളുമായി കൂടെ നിന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യൻ താരം സന്ദീപ് ശര്‍മ. 2023ലെ താരലേലത്തില്‍ തന്നെ ആരും ടീമിലെടുത്തില്ലെങ്കിലും പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സ് തന്നെ ടീമിലെടുക്കാന്‍ കാരണം സഞ്ജുവാണെന്നും സന്ദീപ് ശര്‍മ പറഞ്ഞു.

മുന്‍ ഐപിഎല്‍ സീസണുകളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടും 2023ലെ താരലേലത്തില്‍ എന്നെ ആരും ടീമിലെടുത്തില്ല. ആ സമയത്താണ് എനിക്ക് സഞ്ജു സാംസണിന്‍റെ ഒരു ഫോണ്‍ കോള്‍ വരുന്നത്. അദ്ദേഹം എന്നോട് പോസറ്റീവായ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ലേലത്തില്‍ എന്നെ ആരും എടുക്കാതിരുന്നത് വ്യക്തിപരമായി തനിക്കും വിഷമമായെന്ന് സ‍ഞ്ജു പറഞ്ഞു. ഐപിഎല്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന സീസണായതിനാല്‍ രാജസ്ഥാന്‍ ഉള്‍പ്പെടെ ഏത് ടീമിലെയും കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ എനിക്ക് ഇനിയും ഉറപ്പായും അവസരം ലഭിക്കുമെന്നും പറഞ്ഞ് അവന്‍ എന്നെ ആശ്വസിപ്പിച്ചു.  ആ സമയത്ത് അവന്‍ മാത്രമാണ് എന്നെ വിളിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞത്. അതെനിക്ക് ആത്മവിശ്വാസം നല്‍കിയ ആ സീസണില്‍ പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റപ്പോള്‍ സഞ്ജു വാക്കുപാലിക്കുകയും ചെയ്തു. പകരക്കാരനായി എന്നെ രാജസ്ഥാന്‍ ടീമിലെടുത്തു. അതിനുശേഷം എല്ലാ മത്സരങ്ങളിലും ഞാന്‍ രാജസ്ഥാനായി കളിച്ചു-സന്ദീപ് ശര്‍മ പറഞ്ഞു.

ഓപ്പണിംഗിൽ സഞ്ജുവിന്‍റെ ഭാഗ്യം തെളിയുമോ; കണക്കുകള്‍ പറയുന്നത്

2013 മുതല്‍ 2018ല്‍ വരെ പഞ്ചാബ് കിംഗ്സിന്‍റെ വിശ്വസ്തനായിരുന്ന സന്ദീപ് ശര്‍മ 56 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റുകള്‍ നേടി. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തിയ സന്ദീപ് അവര്‍ക്കായി 48 മത്സരങ്ങളില്‍ 43 വിക്കറ്റും വീഴ്ത്തി. 2023ല്‍ പകരക്കാരനായി രാജസ്ഥാനിലെത്തിയ സന്ദീപ് ഇതുവരെ 23 മത്സരങ്ങളില്‍ 22 വിക്കറ്റാണ് വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios