Asianet News MalayalamAsianet News Malayalam

ഡക്കറ്റിന് സെഞ്ചുറി, ഹെഡിന് നാല് വിക്കറ്റ്! ഇംഗ്ലണ്ടിനെതിരെ അഞ്ചാം ഏകദിനത്തില്‍ ഓസീസിന് 310 റണ്‍സ് വിജയലക്ഷ്യം

മോശമല്ലാത്ത തുടക്കാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (45) - ഡക്കറ്റ് സഖ്യം 58 റണ്‍സ് ചേര്‍ത്തു.

australia need 310 runs to win against england in fifth odi
Author
First Published Sep 29, 2024, 8:22 PM IST | Last Updated Sep 29, 2024, 8:22 PM IST

ബ്രിസ്റ്റല്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 310 റണ്‍സ് വിജയലക്ഷ്യം. ബെന്‍ ഡക്കറ്റിന്റെ (107) സെഞ്ചുറിയും ഹാരി ബ്രൂക്കിന്റെ (72) ഇന്നിംഗ്‌സുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും 2-2ന് ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

മോശമല്ലാത്ത തുടക്കാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (45) - ഡക്കറ്റ് സഖ്യം 58 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി ആരോണ്‍ ഹാര്‍ഡി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമെത്തിയ വില്‍ ജാക്ക്‌സിന് (0) തിളങ്ങാനായില്ല. ഹാര്‍ഡിയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ രണ്ടിന് 70 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് ഡക്കറ്റ് - ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുന്നത്.

132 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ ബ്രൂക്കിന്റെ വിക്കറ്റ് ആഡം സാംപ സ്വന്തമാക്കി. 52 പന്തുകള്‍ മാത്രം നേരിട്ട ബ്രൂക്ക് ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ജാമി സ്മിത്ത് (6), ലിയാം ലിവിംഗ്സ്റ്റണ്‍ (0), ജേക്കബ് ബേതല്‍ (13) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ഡക്കറ്റും മടങ്ങി. 91 പന്തുകള്‍ നേരിട്ട ഡക്കറ്റ് രണ്ട് സിക്‌സും 13 ഫോറും നേടി. ഇതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 250 എന്ന നിലയിലായി. പിന്നീട് ആദില്‍ റഷീദ് (36) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 309 കടത്തിയത്. ബ്രൈഡണ്‍ കാര്‍സെ (9), മാത്യൂ പോട്ട്‌സ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒല്ലി സ്റ്റോണ്‍ (9) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 111 റണ്‍സെടുത്തു. ട്രാവിസ് ഹെഡിന്റെ (31) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ മാത്യൂ ഷോര്‍ട്ടിനൊപ്പം 78 റണ്‍സ് ചേര്‍ത്താണ് ഹെഡ് മടങ്ങിയത്. ഷോര്‍ട്ടിനൊപ്പം (53) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (16) ക്രീസിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios