ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോലിയ്ക്കും റിഷഭ് പന്തിനും അക്സറിനും ഇടമില്ല
അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും ഇന്ത്യന്‍ നായകന്ർ രോഹിത് ശര്‍മയുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാര്‍.
![Aakash Chopra Picks T20 World Cup Team of the Tournament Aakash Chopra Picks T20 World Cup Team of the Tournament](https://static-ai.asianetnews.com/images/01j15m0afvazq57c4rs3r6chv7/ind-vs-aus-t20-2_363x203xt.jpg)
മുംബൈ: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയതിന്‍റെ ഇനിയും ആവേശം അവസാനിച്ചിട്ടില്ല. നാളെ ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ടീം ഇന്ത്യക്ക് വമ്പന്‍ സ്വീകരണമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനലില്‍ ടോപ് സ്കോററായ വിരാട് കോലിയോ ടൂര്‍ണമെന്‍റില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത അക്സര്‍ പട്ടേലോ വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ ആകാശ് ചോപ്ര തെരഞ്ഞെടുത്ത ടീമിലില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ ട്രാവിസ് ഹെഡിനും ഓസീസ് പേസര്‍ പാറ്റ് കമിന്‍സിനും ചോപ്രയുടെ ടീമില്‍ ഇടമില്ല.
അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും ഇന്ത്യന്‍ നായകന്ർ രോഹിത് ശര്‍മയുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാര്‍. രോഹിത് തന്നെയാണ് ടീമിന്‍റെ നായകനും. മൂന്നാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനാണുള്ളത്. സൂര്യകുമാര്‍ യാദവ് നാലാമതും ഹെന്‍റിച്ച് ക്ലാസന്‍ അഞ്ചാമതും ഇറങ്ങുന്ന ബാറ്റിംഗ് ലൈനപ്പില്‍ റിഷഭ് പന്തിനും ഇടമില്ല.
ലോകകപ്പിന്‍റെ തുടക്കത്തില്‍ റണ്‍സടിച്ചെങ്കിലും പിന്നീട് പന്ത് നിറം മങ്ങിയെന്ന് ചോപ്ര പറഞ്ഞു. ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ചോപ്രയുടെ ടീമിലുള്ളത്. ഏഴാം നമ്പറില്‍ അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ എത്തുമ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും ചോപ്രയുടെ ടീമില്‍ നിന്ന് പുറത്തായി. ലോകകപ്പില്‍ 14 വിക്കറ്റെടുത്ത ബംഗ്ലാദേശ് ലെഗ് സ്പിന്നര്‍ റിഷാദ് ഹൊസൈന്‍ ആണ് മറ്റൊരു സ്പിന്നര്‍. പേസര്‍മാരായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, അഫ്ഗാന്‍റെ ഫസല്‍ഹഖ് ഫാറൂഖി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്.
ആകാശ് ചോപ്ര തെരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍: രോഹിത് ശര്‍മ, റഹ്മാനുള്ള ഗുര്‍ബാസ്, നിക്കോളാസ് പുരാന്‍, സൂര്യകുമാര്‍ യാദവ്, ഹെന്‍റിച്ച് ക്ലാസന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, റിഷാദ് ഹൊസൈന്‍, ജസ്പ്രീത് ബുമ്ര, ഫസല്‍ഹഖ് ഫാറൂഖി, അര്‍ഷ്ദീപ് സിംഗ് .
പന്ത്രണ്ടാമന്‍: ആന്‍റിച്ച് നോര്‍ക്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക