Asianet News MalayalamAsianet News Malayalam

ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും: വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കി

വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലെ വൻ പരീക്ഷ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി. ആള്‍മാറാട്ടവും ഹൈടെക് തട്ടിപ്പും നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

VSSC technical B exam canceled over impersonification and Hitech Copying kgn
Author
First Published Aug 21, 2023, 7:20 PM IST | Last Updated Aug 21, 2023, 7:20 PM IST

തിരുവനന്തപുരം: തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിഎസ്എസ്‌സി ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കി. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കാൻ പൊലിസ് റിപ്പോർട്ട് നൽകിയിരുന്നു. പരീക്ഷയുടെ പുതിയ തീയതി പിന്നീട് നടത്തുമെന്ന് വിഎസ്എസ്‌സി അധികൃതർ അറിയിച്ചു. വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലെ വൻ പരീക്ഷ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി. ആള്‍മാറാട്ടവും ഹൈടെക് തട്ടിപ്പും നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ടെകനിക്കൽ- ബി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് വൻ അട്ടിമറി ഉണ്ടായത്. സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് ഇന്നലെ പിടിയിലായത്. ഈ സംഘത്തിലുള്ള മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അമിത്ത് എന്നയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. 

തിരുവനന്തപുരത്തെ 10 സെൻററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷക്കെത്തിയത് 469 പേരായിരുന്നു. പിടിയിലാവർക്ക് പുറമെ കൂടുതൽ പേർക്കും പങ്കുണ്ടോ എന്നാണ്  പൊലീസിന്റെ സംശയം. പിടിയിലാവരുടെ വിവരങ്ങള്‍ ഹരിയാന പൊലിസിന് കൈമാറിയപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ കാര്യങ്ങള്‍ പുറത്തുവന്നത്.  ചോദ്യ പേപ്പറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി, ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ ഹൈടെക് സംഘത്തിന് അയച്ചു കൊടുത്താണ് തട്ടിപ്പ് നടത്തിയത്.

പുറത്തുള്ള സംഘം ഉത്തരങ്ങള്‍ പരീക്ഷ ഹാളിലുള്ളവരുടെ ചെവിക്കുള്ളിലെ ചെറിയ ബ്ലൂ ടൂത്ത് വഴി പറഞ്ഞു നൽകി. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതാണ്.  വിമാനത്തിൽ വന്ന് വിമാനത്തിൽ തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. വിമാന ടിക്കറ്റ് അടക്കമാണ് ഓഫർ.  ഹരിയാനയിലെ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിപ്പുകാ‌രനാണ് റാക്കറ്റിൻറെ പിന്നിലെ ബുദ്ധികേന്ദ്രം.

തിരുവനന്തപുരം മ്യൂസിയം എസ്ഐ ജിജുവിന് ലഭിച്ച രഹസ്യ വിരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. പരീക്ഷ റദ്ദാക്കാൻ സിറ്റി പൊലിസ് കമ്മീഷണ‌ർ വിഎസ്എസിക്ക് റിപ്പോർട്ട് നൽകിയിരുന്നു.  വേണ്ടത്ര സുരക്ഷ ഒരുക്കാതെ പരീക്ഷ നടത്തിയ വിഎസ്‌എസ്‌സിയുടെ വീഴ്ചയാണ് തട്ടിപ്പ് സംഘം മുതലെടുത്തതെന്നാണ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios