25 ശതമാനം വിദ്യാർത്ഥികൾ പോലും ജയിക്കാത്ത കോളജുകൾ! എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി, നിലവാരം ചർച്ചയാകുന്നു
സർവകലാശാലക്ക് കീഴിലെ128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു കോളജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായില്ല. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്
![Mass students failure in exams kerala engineering colleges criticisms Mass students failure in exams kerala engineering colleges criticisms](https://static-ai.asianetnews.com/images/01j1h05p54ncnrd65gj4p2jjtx/ktu-result_363x203xt.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക സർവകലാശാല ഫൈനൽ ബി ടെക് ഫലം പുറത്തുവന്നപ്പോൾ 26 കോളജുകൾക്ക് 25 ശതമാനം വിദ്യാർത്ഥികളെ പോലും ജയിപ്പിക്കാനായില്ല. ആകെ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞു. കെടിയു ഫൈനൽ ബി ടെക്ക് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളുടെ നിലവാരമാണ് വീണ്ടും ചർച്ചയാവുന്നത്.
സർവകലാശാലക്ക് കീഴിലെ128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു കോളജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായില്ല. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയാണ്. ഒമ്പത് കോളജുകളുടെ വിജയം 15 ശതമാനത്തിൽ താഴെയാണ്. മികച്ച വിജയം നേടിയത് ചുരുക്കം കോളജുകൾ മാത്രമാണ്. രണ്ട് കോളജുകളിൽ മാത്രമാണ് പാസ് പെർസെന്റേജ് 80ന് മുകളിൽ എത്തിയത്.
70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കാനായത് 15 കോളജുകൾക്ക് മാത്രമാണ്. കഴിഞ്ഞ വർഷം 56 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വർഷം പാസ് പെർസന്‍റേജ് 80ന് മുകളിലുള്ള ഏഴ് കോളജുകളുണ്ടായിരുന്നു. 14 കോളജുകൾക്ക് 70 ശതമാനത്തിന് മുകളിലും 26 കോളജുകൾക്ക് 60 ശതമാനത്തിനും മുകളിൽ ജയമുണ്ടായിരുന്നു. ഫലം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബി ടെക്ക് പഠനനിലവാരത്തിൽ വിലയിരുത്തലുകൾ വേണണെന്ന അഭിപ്രായം വിദ്യാഭ്യാസ വിദഗ്ദർ ഉന്നയിക്കുന്നുണ്ട്.
വിജശതമാനം മോശമായ കോളജുകളിൽ ഇനി പ്രവേശനം അനുവദിക്കരുതെന്നാണ് അഭിപ്രായമുയരുന്നത്. അതേസമയം വിജയശതമാനത്തിൽ ഇടിവില്ലെന്നാണ് കെടിയു വിശദീകരിക്കുന്നത്. മുൻവർഷങ്ങളിൽ 50ൽ താഴെയായിരുന്ന വിജയശതമാനം കഴിഞ്ഞ വർഷം 56ലേക്ക്
മെച്ചപ്പെടുകയായിരുന്നുവെന്നും ഇത്തവണ വലിയ കുറവില്ലെന്നുമാണ് വാദം. വിജയശതമാനം കൂട്ടാൻ അനർഹരെ പാസാക്കുന്നില്ലെന്നതിന് തെളിവാണ് ഇതെന്നും കെടിയു വിസി സജി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം