വിശാല പൊതുനന്മയിൽ പൊതുഭൂമി സംരക്ഷണത്തിന്‍റെ പങ്ക്

By Web TeamFirst Published Sep 2, 2024, 3:37 PM IST
Highlights

'തരിശ് നിലം' എന്നൊരു നിലമില്ല. എല്ലാ ഭൂമിയും ഈ ഭൂമിയിലേക്ക് അതിന്‍റെതായ സംഭാവനകള്‍ നല്‍കുന്നു. അതുകൊണ്ട് തന്നെ തരിശ് നിലങ്ങളും പുറമ്പോക്കുകളും അതേ അവസ്ഥയില്‍ ആവാസവ്യവസ്ഥയില്‍ നിലനിര്‍ത്തേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച്  'കോമൺസ് കൺവീനിംഗ് 2024 ന്‍റെ പശ്ചാത്തലത്തില്‍ പി പ്രമോദ് എഴുതുന്നു. 
 

കാലാവസ്ഥ മാറ്റത്തിന്‍റെ അപായ സാധ്യതകൾ ഭൂമിയെയും മനുഷ്യരാശിയെയും ഒന്നാകെ  പൊതിയുന്നൊരു കാലമാണിത്. വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടെയും യുക്തിസഹവും  സുസ്ഥിരവുമായ വിനിയോഗവും പുനരുത്പ്പാദിപ്പിക്കപ്പെടുന്ന തരത്തിലുള്ള പ്രാകൃതിക ചാക്രികതയോട് ചേർന്നുനിൽക്കലും ഈ പ്രശ്നത്തെ നേരിടുന്നതിൽ ഏറെ നിർണ്ണായകമാണ്. പൊതു വിഭവ സ്രോതസ്സുകളും വിഭവങ്ങളും ഇതിന്‍റെ വലിയൊരു ഭാഗമാണ്. 'പൊതു ഭൂമി' (Land commons) എന്നത് ഇത്തരത്തിൽ നിർണ്ണായകമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകേണ്ട ഒന്നാണ്. വനം, മേച്ചിൽപ്പുറങ്ങൾ, കാർഷികേതര ഭൂമി എന്നിവയെല്ലാം ഈ 'പൊതു ഭൂമി' എന്ന പ്രയോഗത്തിന് കീഴിൽ വരുന്നു. സുപ്രധാനമായ പാരിസ്ഥിതിക മൂല്യമുള്ളതും ആഗോളതലത്തിൽ ശതകോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനോപാധിയുമാണ് ഇത്.

ഇന്ത്യയിലെ പൊതു ഭൂമിയുടെ സംരക്ഷണവും സുസ്ഥിരമായ നിലനിൽപ്പും വിനിയോഗവും  ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്  കോമണ്‍സ് കണ്‍വീനിംഗ് 2024 (Commons Convening 2024) എന്ന പരിപാടി  കോമൺ ഗ്രൗണ്ട് (Common Ground), ഫൗണ്ടേഷൻ ഫോർ ഇക്കോളജിക്കൽ സെക്യൂരിറ്റി (Foundation for Ecological Security -FES), ലാൻഡ്സ്റ്റാക്ക് (Landstack), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) മുംബൈ (Tata Institute of Social Sciences (TISS) Mumbai), യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎൻഡിപി) ഇന്ത്യ (United Nations Development Programme (UNDP) India) എന്നീ സംഘടനകൾ ചേർന്ന് 2023 ആഗസ്റ്റ് 27 മുതൽ 29 വരെ ദില്ലിയിലെ ഡോക്ടർ അംബേദ്ക്കർ ഇന്‍റർനാഷണൽ സെന്‍ററിൽ  വെച്ച്  സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുത്തു. പ്രാദേശിക ജനസമൂഹങ്ങളിൽ നിന്നുള്ളവർ, നയരൂപകർത്താക്കൾ, വിദ്യാഭ്യാസ പണ്ഡിതർ, പൗര സമൂഹ സംഘടനകൾ, മാധ്യമ പ്രവർത്തകർ, വ്യാപാര സമൂഹത്തിൽ നിന്നുള്ളവർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ തട്ടിലുള്ള ഗുണഭോക്താക്കൾ പരിപാടിയില്‍ പ്രതിനിധികളായെത്തി. 

Latest Videos

മൂല്യ കൈമാറ്റ രീതി

പൊതു ഭൂമിയുടെ സാമ്പത്തിക മൂല്യം കണക്കാക്കുക എന്നത് വളരെ നിർണ്ണായകമാണ്. മൂല്യ കൈമാറ്റ രീതി (Value Transfer Method) ഇത്തരത്തിലുള്ള മൂല്യം കണക്കാക്കുന്നു. പൊതു ഭൂമിയിൽ നിന്നും ലഭിക്കുന്ന വരുമാനം, അവയുടെ സാമൂഹ്യ, സാമ്പത്തിക അനന്തര ഫലങ്ങൾ എന്നിവയെല്ലാം ഈ മൂല്യ കൈമാറ്റ രീതിയില്‍ കണക്കാക്കപ്പെടുന്നു. ഗ്രാമീണ സമൂഹങ്ങളെയും ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെയും നിലനിർത്തുന്നതിൽ പൊതു ഭൂമിക്കുള്ള പങ്കിനെത്തന്നെയാണ് ഈ രീതി വാസ്തവത്തിൽ അംഗീകരിക്കുന്നത്.

പരിസ്ഥിതിയുമായുള്ള പാരസ്പര്യത്തിലൂന്നിയ മനുഷ്യരുടെ സാമൂഹ്യജീവിതത്തിൽ പൊതുഭൂമി വഹിക്കുന്ന പങ്കിന്‍റെ പ്രകടമായ സാക്ഷ്യങ്ങൾ നമ്മുക്കിതിൽ അളക്കാനാവും. ഇന്ധനം, കാലിത്തീറ്റ, വെള്ളം എന്നീ അവശ്യവിഭവങ്ങൾ നൽകിക്കൊണ്ട് പൊതുഭൂമി, ഗ്രാമീണ കുടുംബങ്ങളുടെ വരുമാന മാർഗമായി നിലനില്‍ക്കുന്നു. മൂല്യ കൈമാറ്റ രീതിയിലൂടെ ഇതിന്‍റെ സാമ്പത്തിക ഘടകങ്ങളും കണക്കാക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ  സമൂഹത്തിന്‍റെ നിലനില്പിനെത്തന്നെ പല മട്ടിൽ സ്വാധീനിക്കുന്ന പൊതു ഭൂമിയുടെ സുസ്ഥിരമായ നിലനിൽപ്പും കൈകാര്യവും ഉറപ്പുവരുത്തുന്നത്തിനും അതിനെ സംരക്ഷിക്കുന്നതിനും വേണ്ട നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. അവയുടെ  ഗുണപരവും അളവുപരവുമായ മൂല്യം കണക്കുന്നത് നയതീരുമാനങ്ങളെടുക്കുന്നതിൽ ഏറെ നിർണ്ണായകമാണ്.

എന്താണ് പൊതുഭൂമി?

'എന്താണ് പൊതുഭൂമി' എന്നതിലെ വ്യക്തത വളരെ പ്രധാനമാണ്. ഒരു സമൂഹത്തിലെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്യമായതും തമ്മിൽ പങ്കുവെയ്ക്കപ്പെടുന്നതുമായ ഒന്നാണ് പൊതു ഭൂമി. അതുകൊണ്ടാണ് പൊതു ഉടമസ്ഥതയിലുള്ളതെന്ന് പറയാവുന്ന വനങ്ങളും, മേച്ചിൽ സ്ഥലങ്ങളും, കൃഷി ചെയ്യാത്ത ഭൂമിയുമടക്കമുള്ള നിർണ്ണായകമായ ആവാസവ്യവസ്ഥ, സേവനങ്ങൾ നൽകുന്ന ഭൂപ്രദേശങ്ങൾ എന്നീ ഭൂമികളും ഇതിലുൾപ്പെടുന്നത്. ഇന്ത്യയിൽ ഈ വിഭവസ്രോതസ്സുകൾ അവയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥാ സേവനങ്ങളാൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും പരിസ്ഥിതിയിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

ഇന്ത്യയിൽ ഇത്തരത്തിൽ പൊതു ഭൂമിയായി കണക്കാക്കാവുന്ന 66.5 ദശലക്ഷം ഹെക്ടർ ഭൂമിയുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തിന്‍റെ സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരതയിൽ ഇത് നിർണ്ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്‍റെ കാൽഭാഗം വരുന്ന (205 ദശലക്ഷം ഏക്കർ) വരുന്ന പൊതുഭൂമി പ്രതിവർഷം  4 % എന്ന കണക്കിൽ നഷ്ടപ്പെടുകയോ ശോഷിക്കുകയോ ആണെന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ നഷ്ടം നേരിടാനുള്ള മാർഗങ്ങളും ശ്രമങ്ങളും സാധ്യമാക്കുന്ന നിരവധി സാംവാദങ്ങൾ യോഗത്തില്‍ നടന്നു. പ്രാദേശിക സർക്കാരുകൾ, അധികാര വികേന്ദ്രീകരണം, ഗ്രാമ - നഗര അന്തരം കുറയ്ക്കുക എന്നിവയെല്ലാം ഇതിൽ ചർച്ചയായി ഉയർന്നുവന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാലാവസ്ഥ മാറ്റത്തിന്‍റെയുമൊക്കെ ഭാഗമായി പൊതു ഭൂപ്രദേശങ്ങൾ വലിയ അസ്തിത്വ ഭീഷണിയാണ് നേരിടുന്നത്. ആത്യധീകമായ ചൂഷണം, കയ്യേറ്റം, വേണ്ട രീതിയിലുള്ള മേൽനോട്ടമില്ലായ്മ എന്നിവ അവയിൽ ചിലത് മാത്രമാണ്. അതാകട്ടെ അതീവമൂല്യമുള്ള ആവാസവ്യവസ്ഥ സേവനങ്ങളെ അപായപ്പെടുത്തുന്നുവെന്ന് മാത്രമല്ല ഈ വിഭവസ്രോതസ്സുകളെ ആശ്രയിച്ചു കഴിയുന്ന  ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവന മാർഗങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പൊതുഭൂമിയുടെ ശോഷണം ജൈവവൈവിധ്യ ശോഷണത്തിനും വലിയ അളവിലുള്ള മണ്ണൊലിപ്പിനും ജല ഗുണനിലവാരം താഴുന്നതിനുമൊക്കെ ഇടയാക്കുകയും ചെയ്യുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഒന്നുകൂടി രൂക്ഷമാകുകയും ചെയ്യും.

പൊതു ഭൂമിയുടെ സാമ്പത്തിക മൂല്യം

ഈ വിഭവസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നയങ്ങളും നടപടികളുമെടുക്കുന്നതിന് പൊതു ഭൂമിയുടെ കണക്കുകളും അവയുടെ സാമ്പത്തിക മൂല്യവും കണക്കാക്കേണ്ടതുണ്ട്. സാമ്പത്തികമായും സാമൂഹ്യമായുള്ള പൊതുഭൂമിയുടെ സംഭാവന എത്രത്തോളമാണെന്ന് മനസിലാക്കാൻ ഈ അളവുപരമായ കണക്കെടുപ്പിലൂടെ സാധ്യമാണ്. 

ലഭ്യമായ കണക്കുകൾത്തന്നെ ഇതിന്‍റെ നിർണ്ണായക പ്രാധാന്യം വ്യക്തമാക്കുന്നവയാണ്. ഇന്ത്യയിലെ ഏതാണ്ട് 66.5 ദശലക്ഷം ഹെക്ടർ വരുന്ന പൊതു ഭൂമിയില്‍ നിന്നുള്ള വാർഷിക വരുമാനം ഏതാണ്ട് 6,64,056 കോടി രൂപയോളം (990.5 ബില്യൻ ഡോളർ) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ആവാസവ്യവസ്ഥ സേവനം

എന്തുതരത്തിലുള്ള സേവനങ്ങളാണ് ആവാസവ്യവസ്ഥ സേവനങ്ങളെന്നതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യ ജീവിതത്തെ സാധ്യമാക്കുന്നതിനും അതിനെ മൂല്യവത്താക്കുന്നതിനും സഹായിക്കുന്ന ആവാസവ്യവസ്ഥയിൽ അനുകൂലഘടകങ്ങളെയാണ് നമ്മൾ 'ആവാസ വ്യവസ്ഥ സേവനങ്ങൾ' എന്ന് വിളിക്കുന്നത്. ഇത്തരം സേവനങ്ങളെ പലതായി തിരിക്കാം. മൂർത്തമായ വിഭവങ്ങൾ നൽകുന്ന തരത്തിലുള്ള സേവനങ്ങൾ (provisioning services). 

ഭക്ഷണം, വെള്ളം, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം ഈ ആവാസവ്യവസ്ഥ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പൊതു ഭൂമിയെക്കുറിച്ച് പറയുന്ന പശ്ചാത്തലത്തിൽ, വൃക്ഷേതര വനവിഭവങ്ങൾ, വിറക്, കാലിത്തീറ്റ, വെള്ളം എന്നിവയും ഇതില്‍ ഉൾപ്പെടുന്നു. ഇത്തരം ആവാസവ്യവസ്ഥ സേവന മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 65,441 രൂപയാണെന്ന് (891.81 യു.എസ് ഡോളർ) ഇതിനകം കണക്കാക്കപ്പെട്ടിട്ടുണ്ട്. 

നിയന്ത്രണ സേവന 

നിയന്ത്രണ സേവനങ്ങളാണ് (Regulating Service) മറ്റൊന്ന്. ആവാസവ്യവസ്ഥകളെ നിയന്ത്രിക്കുന്നതിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ അല്ലെങ്കിൽ ഗുണങ്ങളെയാണ് നിയന്ത്രണ സേവനങ്ങൾ എന്ന് വിളിക്കുന്നത്. കാലാവസ്ഥ നിയന്ത്രണങ്ങൾ, മണ്ണിന്‍റെ ഫലഭൂയിഷ്ഠത, ജല ശുദ്ധീകരണം എന്നിവയെയെല്ലാം ഇതിലുൾപ്പെടുത്താം. ഒരു ഹെക്ടറിന് പ്രതിവർഷം 60,698 രൂപയാണ് (827.74 യു.എസ് ഡോളർ) നിയന്ത്രണ സേവനത്തിന്‍റെ മൂല്യം.

പിന്തുണ സേവനങ്ങൾ 

പിന്തുണ സേവനങ്ങൾ (Supporting  services) ആണ് മറ്റൊന്ന്. മറ്റെല്ലാ ആവാസവ്യവസ്ഥ സേവനങ്ങളും ഉത്പ്പാദിപ്പിക്കുന്നതിന് ആവശ്യമായ സേവനങ്ങളെയാണ് പിന്തുണ സേവനങ്ങൾ എന്ന് വിളിക്കുന്നത്. മണ്ണിന്‍റെ രൂപപ്പെട്ടൽ, വാസസ്ഥല സൗകര്യങ്ങൾ, ജീൻ ശേഖരത്തിന്‍റെ (Gene pool) സംരക്ഷണം എന്നിവ ഇതിലുൾപ്പെടും. ഇവയുടെ മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 24,078 രൂപയോളം (328.27 യു.എസ് ഡോളർ) വരുമെന്നാണ് കണക്ക്.

സാംസ്ക്കാരിക സേവനങ്ങള്‍

സാംസ്ക്കാരിക സേവനങ്ങളാണ് (Cultural services) ഇതിലുൾപ്പെടുന്ന അടുത്ത ഘടകം. ആത്മീയമായ സംപുഷ്‌ടീകരണം, ബോധ വികാസം, തിരിച്ചറിവ്, വിനോദം, സൗന്ദര്യബോധാനുഭൂതികളുടെ അനുഭവം എന്നിവയിലൂടെ, ആവാസവ്യവസ്ഥയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന ഭൗതികേതര ഗുണഫലങ്ങളെയാണ് സാംസ്കാരിക സേവനങ്ങൾ എന്ന് വിളിക്കുന്നത്. ഇവയുടെ മൂല്യം ഒരു ഹെക്ടറിന് പ്രതിവർഷം 4456 രൂപ (60.79 യു.എസ് ഡോളർ) എന്നും കണക്കാക്കുന്നു.

നയരൂപീകരണത്തിന്‍റെ പ്രാധാന്യം  

ആവാസ വ്യവസ്ഥ സേവനങ്ങളുടെ നിർണ്ണായകമായ പ്രാധാന്യം മനസിലാക്കുന്നതിനും അവയുടെ സുസ്ഥിരമായ നിലനിൽപ്പ് സാധ്യമാക്കുന്നതിനും നയപരമായ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും വേണം. ഇതിന് സുസ്ഥിരമായ ഒരു നിർവ്വഹണ നയമുണ്ടാകണം. അതില്ലാത്തത് കൊണ്ട് സംഭവിക്കുന്ന വാർഷിക നഷ്ടം 5500 കോടി രൂപയോളം വരും. മെച്ചപ്പെട്ട ഭരണ നിർവ്വഹണം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം, സംരക്ഷണ പരിപാടികൾ, എന്നിവ ഇതിനാവശ്യമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും ഉപജീവന മാർഗങ്ങൾ, പാരിസ്ഥിതികാരോഗ്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും വേണ്ട തരത്തിൽ ആവാസ വ്യവസ്ഥ സേവനങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥ സേവനങ്ങളുടെ സാമ്പത്തിക മൂല്യങ്ങളെ ദേശീയ സാമ്പത്തിക കണക്കുകളിലേക്ക് സന്നിവേശിപ്പിക്കണം. ജനകീയ പങ്കാളിത്തത്തോട് കൂടിയല്ലാതെ ഇത് സാധ്യമാകില്ല. പ്രാദേശിക സമൂഹ പങ്കാളിത്തത്തോടെ പൊതു ഭൂമിയുടെ സംരക്ഷണവും വിനിയോഗവും ശക്തിപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യണം. ഇതിന് വേണ്ടി പ്രാദേശിക ജനസമൂഹത്തെ ഇത്തരത്തില്‍ സാധ്യമായ അറിവും അനുബന്ധ സാമഗ്രികളും കൊണ്ട് ശാക്തീകരിക്കുകയും വേണം.

ശക്തമായ നിയമ, സ്ഥാപന പരിഷ്ക്കരണങ്ങളും ഒപ്പം നടത്തേണ്ടതുണ്ട്. പ്രാദേശിക ജനസമൂഹങ്ങളുടെ അവകാശവും ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശവും കാലപരിധിയുമെല്ലാം ഉറപ്പാക്കുകയും പാരമ്പര്യ അറിവിനെ സുസ്ഥിര വികസനത്തിമായി ഉപയോഗിക്കുന്നത് അംഗീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിയമ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരിക എന്നത് ഇക്കാര്യത്തില്‍ ഒഴിവാക്കാനാകാത്തതാണ്. ഇത്തരത്തിൽ പൊതുഭൂമി സംരക്ഷിക്കുന്നതിന് ജനസമൂഹങ്ങളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പല പദ്ധതികളുമുണ്ടായാൽ മാത്രമേ അത്തരത്തിലൊരു പ്രയാതനത്തിനെ പ്രായോഗികമാക്കുന്നതിനായി പൊതുജനത്തെ പ്രേരിപ്പിക്കുന്നതിന് സാധിക്കൂ. 

ഈ മേഖലയിൽ നിരന്തരമായ ഗവേഷണവും അതിന്‍റെ മേൽനോട്ടവും ഉണ്ടാകേണ്ടതും അവശ്യമാണ്. അപ്പോൾ മാത്രമാണ് നയങ്ങൾ കാലികമായ പുതുക്കലുകൾ ഉണ്ടാക്കാനും അതാത് സമയങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള നടപടികളെടുക്കാനും കഴിയുകയുള്ളൂ. നയനിർമ്മാതാക്കൾ, ഗുണഭോക്താക്കൾ, പൊതുസമൂഹം എന്നിവരെയെല്ലാം പൊതു ഭൂമിയുടെ പ്രാധാന്യവും അതിന്‍റെ  ആവാസ വ്യവസ്ഥ സേവനങ്ങളും അവ എങ്ങനെയാണ് സംരക്ഷണ നയങ്ങളെ ശക്തിപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചുമെല്ലാം ബോധവാന്മാരാക്കുന്നതിന് വിവിധ തലത്തിലുള്ള ബോധവത്ക്കരണ, വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിച്ചാൽ മാത്രമാണ് ഇത് ഒരു ജനകീയ സാമൂഹ്യ പദ്ധതിയായി മാറുകയുള്ളൂ.

(കോമൺസ് കൺവെൻഷൻ 2024 ന്‍റെ വേദിയില്‍ പാനലിസ്റ്റുകളായ സുദർശൻ അയ്യങ്കാർ (ഗാന്ധിയൻ പണ്ഡിതനും മുൻ ഗുജറാത്ത് വിദ്യാപീഠ് വി.സി.), അരുൺ മൈറ, (ആസൂത്രണ കമ്മിഷൻ മുൻ അംഗം),   ജാൻവി അന്ധാരിയ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് ട്രൂസ് ഡയറക്ടറും റിസർച്ച് ഫെലോ), തോമസ് ഐസക് (മുൻ ധനമന്ത്രി), മേഖല കൃഷ്ണമൂർത്തി(പ്രൊഫസർ, അശോക സർവകലാശാല))
 

സമ്മേളത്തിന്‍റെ കാതൽ 

"സമൂഹത്തെയും പ്രകൃതിയേയും സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും സർക്കാരും വിപണിയും ഊന്നിയാൽ മാത്രമേ പൊതുഭൂമി സംരക്ഷിക്കാൻ കഴിയൂ" എന്നാണ് ആഗസ്റ്റ് 23-ന് നടന്ന കോമണ്‍സ് കണ്‍വീനിംഗ് 2024 -ന്‍റെ സമ്മേളനത്തിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഊന്നിപ്പറഞ്ഞത്.  “സമാജ്, സർക്കാർ, ബാസാർ” എന്ന വിഷയത്തിലായിരുന്നു സംവാദ സദസ്സ് നടന്നത്. “നമ്മളൊരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് ജീവിക്കുന്നത്,ഒരു പ്രാദേശിക സമൂഹത്തിനും ഈ ആഗോള വിപണിയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകില്ല. പ്രാദേശിക സമൂഹങ്ങൾക്കായി ഇന്ത്യയിൽ വളരെ ശക്തമായൊരു ഭരണഘടനാ, ഭരണനിർവ്വഹണ സംവിധാനം നിലവിലുണ്ട്. എന്നാൽ പൊതുഭൂമി സംരക്ഷിക്കുന്നതിന് പ്രാദേശിക ജനസമൂഹങ്ങളും തദ്ദേശ ഭരണസ്ഥാപനങ്ങളും തമ്മിലുള്ള പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും വേണ്ടത് അത്യാവശ്യ ഘടകമാണ്. വിഭവസ്രോതസ്സുകൾക്ക് മുകളിൽ പ്രാദേശിക ജനസമൂഹങ്ങൾക്കുള്ള അധികാരത്തെ ഇതുറപ്പാക്കും,” എന്ന് ജനസമൂഹങ്ങൾ, സർക്കാരുകൾ, വിപണികൾ എന്നിവ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് ഐസക് കൂട്ടിച്ചേര്‍ത്തു. മുൻ ആസൂത്രണ കമ്മീഷൻ അംഗം അരുൺ മെയ്‌റ നിയന്ത്രിച്ച ചർച്ചയിൽ ജാഹ്നവി അന്ധാരിയ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് ട്രസ്റ്റ് ഡയറക്ടറും റിസർച്ച് ഫെലോയും), മേഖല കൃഷ്ണമൂർത്തി (പ്രൊഫസർ, അശോകൻ സർവ്വകലാശാല) എന്നിവരും സംസാരിച്ചു.

സമ്മേളനത്തിൽ നിന്നും പൊതുവായി സുപ്രധാനമായ പല നിർദ്ദേശങ്ങളും രൂപപ്പെട്ടു. 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന്‍റെ ഭാഗമായി പൊതുവിഭവങ്ങൾക്കുള്ള പ്രാധാന്യം വർധിപ്പിക്കേണ്ടതുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം, ലിംഗ നീതി, കാലാവസ്ഥ ദൗത്യം തുടങ്ങിയവയിൽ  പൊതു വിഭവങ്ങളുടെ ഏറെ പങ്ക് നിർണ്ണായകമാണ്. രാഷ്ട്രീയ, ഭരണനിർവഹണ അതിർത്തികളെ ഉല്ലംഘിക്കുന്ന ഒരു ഘടകമെന്ന നിലയിൽ പൊതുവിഭവങ്ങളെ അംഗീകരിക്കുമ്പോൾ വിവിധ മേഖലകളുടെ പരസ്പരബന്ധം സാധ്യമാകുന്ന പങ്കാളിത്തം കാര്യക്ഷമമായ ഭരണനിർവ്വഹണത്തിനും പ്രാദേശിക ജനസമൂഹ പങ്കാളിത്തത്തോട് കൂടിയ ദൗത്യങ്ങൾക്കും ആവശ്യമാണ്.

കൂട്ടായ്മയുടെ ശക്തി

കൂട്ടായ ഉത്തരവാദിത്തം, തീരുമാനങ്ങളെടുക്കുന്നതിലെ പങ്കാളിത്തം, വിഭവ വിനിയോഗത്തിലെ നീതി എന്നിവ ഉറപ്പാക്കുന്നതിന് പൊതുവിഭവങ്ങളെ ഒരു ഭരണ നിർവ്വഹണ മാനദണ്ഡമാക്കി മാറ്റാനാകും. ജനസമൂഹങ്ങൾ, സർക്കാർ, വിപണി എന്നിവ തമ്മിലുള്ള പരസ്പര സഹകരണവും പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തലും പൊതുവിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തെ സഹായിക്കും.

ഏതൊരു സമൂഹത്തിന്‍റെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് സ്ത്രീകളുടെ പങ്കാളിത്തത്തെ ഉറപ്പുവരുത്തുക എന്നതു കൂടിയാണ്. പ്രത്യേകിച്ചും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും വിഭവ വിനിയോഗത്തിലും. പരമ്പരാഗത അറിവുകളുടെ സൂക്ഷിപ്പുകാർ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. പൊതുവിഭവങ്ങളുടെ വിനിയോഗത്തിൽ ലിംഗ വിവേചനത്തിന്‍റെ വാർപ്പുമാതൃകകകളെ വെല്ലുവിളിക്കാനും മറികടക്കാനും പൊതുമണ്ഡലത്തിൽ സ്ത്രീകളുടെ ശബ്ദം കേൾപ്പിക്കുന്നതിനും അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്.

കരുതലിന്‍റെ പ്രാദേശിക മാതൃക

കാലാവസ്ഥ മാറ്റത്തിന്‍റെ വെല്ലുവിളികളെ നേരിടാതെയും അതിന്‍റെ ആഘാതങ്ങളെ ലഘൂകരിക്കുന്നതിനും നേരിടുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളിലൂടെയല്ലാതെ ലോകത്തിന് ഇനി മുന്നോട്ട് പോകാനാകില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രാദേശിക ജനതയുടെ മുന്‍കയ്യിൽ നടപ്പാക്കുന്ന, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന പൊതുവിഭവ സൃഷ്ടിക്കായുള്ള നൂതനമായ സാമ്പത്തിക പിന്തുണ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 

ഇത്തരത്തിലൊരു കാഴ്ചപ്പാടിലാണ് പൊതുവിഭവങ്ങളുടെ പ്രാധാന്യത്തിൽ പൊതുവിഭവ വിനിയോഗത്തിനെ പ്രാദേശിക, തദ്ദേശ ഭരണ സംവിധാനം, വികേന്ദ്രീകരണം എന്നിവയുമായി കോമണ്‍സ് കണ്‍വീനിംഗ് ബന്ധിപ്പിച്ചത്. കാലാവസ്ഥ മാറ്റം, വർദ്ധിച്ചുവരുന്ന സാമൂഹ്യ അസന്തുലിതാവസ്ഥ എന്നീ ഇരട്ട പ്രശ്നങ്ങളെ നാം നേരിടുമ്പോൾ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ്, സാമൂഹ്യ നീതി എന്നിവയ്ക്കുള്ള ഒരു പൊതുതലമായി  പൊതുവിഭവങ്ങൾക്ക് മാറാനാകും. ഇത്തരത്തിലൊരു സമീപനത്തിന്‍റെ ഭാഗമായി ഭക്ഷ്യ വ്യവസ്ഥ, ഗ്രാമീണ വരുമാനം, ശുദ്ധജല ആവാസവ്യവസ്ഥ, ജൈവ വൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ചെല്ലാം വലിയ സംവാദങ്ങൾ സമ്മേളനത്തില്‍ നടന്നു.

പൊതുവിഭവങ്ങളിൽ നിന്നുള്ള വരുമാനവും അവയുടെ സാമൂഹ്യ-സാമ്പത്തിക സ്വാധീനവും കണക്കിലെടുത്ത് കൊണ്ട് പൊതുവിഭവങ്ങളുടെ സാമ്പത്തിക മൂല്യത്തെക്കുറിച്ച് വിശദമാക്കുന്ന 'ഇന്ത്യയിലെ ലാൻഡ് കോമൺസിന്‍റെ സാമ്പത്തിക മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ദേശീയതല ഹ്രസ്വവിവരണം', (National Level Brief on Economic Valuation of Land Commons in India), എന്ന ലഘു  പഠനവും സമ്മേളനത്തില്‍ ചർച്ച ചെയ്തു. കോമൺ ഗ്രൗണ്ട്, ഫൗണ്ടേഷൻ ഫോർ ഇക്കോളജിക്കൽ സെക്യൂരിറ്റി (എഫ്ഇഎസ്), ഫെഡറേഷൻ യൂണിവേഴ്സിറ്റി, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവർ ചേർന്നാണ് പഠനം തയ്യാറാക്കിയത്.

പൊതുവിഭവങ്ങൾ, പൊതുവിഭവ വിനിയോഗം, പ്രാദേശിക സമൂഹ പങ്കാളിത്തം, ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു, ജനസമൂഹങ്ങൾ എങ്ങനെ ഇതുമായി ബന്ധപ്പെടുന്നു എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന 'നമ്മുടെ സാധാരണക്കാര്‍' ( Our Commons) എന്ന കൈപ്പുസ്തകം സമ്മേളനം ചർച്ച ചെയ്തു. വനം, ജല സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള പ്രകൃതി വിഭവങ്ങൾ മുതൽ സാംസ്ക്കാരിക, ഡിജിറ്റൽ പൊതുവിഭവങ്ങളെക്കുറിച്ചുവരെ അതിൽ  പ്രതിപാദിക്കുന്നു.

ഇന്ത്യയിലെ 350 ദശലക്ഷം ഗ്രാമീണ ജനതയുടെ ഉപജീവന മാർഗങ്ങൾ പൊതുവിഭവങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഗോത്ര ജനതയുടെ 40-60 % വരുമാനവും വന വിഭവങ്ങളിൽ നിന്നാണ്. അതിലേറെയും ശേഖരിക്കുന്നത് സ്ത്രീകളാണ്. പാലിനുള്ള ഇന്ത്യയുടെ ആവശ്യത്തിന്‍റെ 53 %വും ഇറച്ചിയുടെ 74 %വും ലഭ്യമാക്കുന്ന ഇന്ത്യയിലെ കന്നുകാലികളുടെ 77 %വും ആശ്രയിക്കുന്നതും ഇതേ  പൊതുഭൂമിയെയാണ്.

ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക വളർച്ചയുടെയും നിലനില്പിന്‍റെയും അവിഭാജ്യ ഘടകമാണ് പൊതുവിഭവങ്ങളുടെ വിനിയോഗവും അതിന്‍റെ ഉടമസ്ഥതയും അതിന്മേലുള്ള പ്രാദേശിക ജനസമൂഹങ്ങളുടെ അധികാരവും എന്നത്. കാലാവസ്‌ഥ മാറ്റമടക്കമുള്ള വലിയ പ്രതിസന്ധികളെ നാം നേരിടുന്ന കാലത്ത് പൊതുവിഭവങ്ങളുടെ സൂക്ഷ്മവും കാര്യക്ഷമവുമായ വിനിയോഗം എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു ചുമതലയും ദൗത്യവും കൂടിയാണ്. അത് മുന്നോട്ടുവെക്കുന്ന പാരിസ്ഥിതിക മൂല്യങ്ങളുടെയും സാമൂഹ്യനീതിയുടെയും പ്രമേയങ്ങളെ നമുക്ക് ഇനിയും അവഗണിക്കാനാകില്ലെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
 

(പരിസ്ഥിതി ചിന്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)

click me!