ചൂതാട്ടം കടക്കെണിയിലാക്കി, ഒടുവില്‍ കടം വീട്ടാന്‍ അമ്മാവന്‍റെ ശവകൂടീരം തോണ്ടി, പിന്നാലെ അറസ്റ്റില്‍

By Web TeamFirst Published Sep 27, 2024, 5:02 PM IST
Highlights

അമ്മാവന്‍റെ ശവക്കല്ലറയില്‍ നിന്നും ഇയാള്‍ അസ്ഥികള്‍ മോഷ്ടിക്കുകയും അവ തിരിച്ച് വേണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍‌ട്ടുകള്‍ പറയുന്നു. (പ്രതീകാത്മക ചിത്രം: ഗെറ്റി)


ചൂതാട്ടം, ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇതിനകം വഴിയാധാരമാക്കിയത്. ചൂതാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യം കുറച്ച് പണം ലഭിക്കുന്നു. ഇതോടെ ആവേശം കയറി കൂടുതല്‍ പണം ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നു. ഇതോടെ മുഴുവന്‍ പണവും നഷ്ടപ്പെടുന്നു. പിന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായി എന്തും ചെയ്യാന്‍ മടിക്കാത്തവരായി മനുഷ്യന്‍ മാറുന്നു. ചൂതാട്ടവുമായി ബന്ധപ്പെട്ട തൊണ്ണൂറ് ശതമാനം കഥകളിലും ഇത് തന്നെയാണ് അവസ്ഥ. സമാനമായ ഒരു സംഭവം അങ്ങ് വിയറ്റ്നാമില്‍ ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 9 ന് ചൂതാട്ടത്തില്‍ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായി സ്വന്തം അമ്മാവന്‍റെ മൃതദേഹം കുഴിയില്‍ നിന്നും തോണ്ടി പുറത്തെടുത്ത യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. 

താന്‍ ഹോ പ്രവിശ്യയില്‍ താമസിക്കുന്ന ലു താന്‍ നാം എന്ന 37കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൂതാട്ടം കളിച്ച് ഉണ്ടാക്കിയ കടം വീട്ടാനായി ഇയാള്‍ അമ്മാവന്‍റെ ശവക്കല്ലറയില്‍ നിന്നും അസ്ഥികള്‍ മോഷ്ടിക്കുകയും അവ തിരിച്ച് വേണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍‌ട്ടുകള്‍ പറയുന്നു. അമ്മാവന്‍റെ അസ്ഥികള്‍ക്ക് പകരമായി  5 ബില്യൺ വിയറ്റ്നാമീസ് ഡോംഗ് ആണ്  ലു താന്‍ നാം ആവശ്യപ്പെട്ടത്. വാര്‍ത്ത വിയറ്റ്നാമീസ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ലു താന്‍ നാമിന്‍റെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മാവന്‍ ഹോയിയുടെ കുഴിമാടം ബന്ധുക്കള്‍ പരിശോധിച്ചു. അവിടെ ശവപ്പെട്ടിയിലേക്ക് ഒരു ദ്വാരം നിര്‍മ്മിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Latest Videos

ഭയം വിതച്ച് നഗര ഹൃദയത്തില്‍ ഒരു മൂർഖന്‍; മുന്നറിയിപ്പ്, പിന്നാലെ അതിസാഹസികമായ പിടികൂടല്‍

പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചതിന് പിന്നാലെ, കുറ്റവാളി ലു താന്‍ നാം ആണെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ താനാണ് കുറ്റം ചെയ്തതെന്ന് അയാള്‍ സമ്മതിച്ചു. ചൂതാട്ടത്തില്‍ നിന്നും ഉണ്ടാക്കിയ കടം വീട്ടാന്‍ മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ലെന്നും ലു താന്‍ നാം പോലീസിനോട് പറഞ്ഞു. പിന്നാലെ, പോലീസ് അസ്ഥികള്‍ കണ്ടെത്തി കുടുംബത്തിന് തിരികെ നല്‍കി. വിയറ്റ്നാമീസ് പാരമ്പര്യമനുസരിച്ച്, ഒരു ശവകുടീരം ഏതെങ്കിലും തരത്തില്‍ ശല്യപ്പെടുത്തുന്നത് അങ്ങേയറ്റം അനാദരവായി കണക്കാക്കുന്നു. ശവക്കുഴി കുഴിക്കുന്നത് മരിച്ചയാളുടെ ആത്മാവിന് അസ്വസ്ഥതയുണ്ടാക്കും. ഇത് അവരുടെ ബന്ധുക്കളുടെ ജീവിതത്തെ ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പോലീസ് തിരികെ ഏല്‍പ്പിച്ച അസ്ഥികള്‍ ആചാരാനുഷ്ഠാനങ്ങളോടെ വീണ്ടും സംസ്കാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

150 വര്‍ഷം, ഒരു കാലഘട്ടത്തിന്‍റെ അന്ത്യം; ഒടുവില്‍ ട്രാമുകള്‍ കൊല്‍ക്കത്തയുടെ തെരുവുകൾ ഒഴിയും
 

click me!