നിലം തൊടാതെ പറക്കാം, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിലെ ഈ ആകാശപ്പാത! പക്ഷേ എന്നുതീരും ഈ ദുരിതമെന്ന് യാത്രികർ

By Web TeamFirst Published Jul 20, 2024, 1:12 PM IST
Highlights

 പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ വമ്പൻ ആകാശപ്പാതകളിൽ ഒന്നാണിത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇഴഞ്ഞുനിങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കടുത്ത യാത്രാദുരിതമാണ് പ്രദേശത്ത്. നിരവധി അപകടങ്ങൾക്കും പല ജീവനുകൾ നഷ്‍ടപ്പെടുന്നതിനുമൊക്കെ ഈ പ്രദേശത്തെ ജനങ്ങളും യാത്രികരും സാക്ഷികളായി. ഇതാ അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെയും ആ പ്രദേശത്തെ ദുരനുഭവങ്ങളുടെയും ഒരു നേർച്ചിത്രം. 

സംസ്ഥാനത്ത് ദേശീയപാത 66ന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് പുതിയ റോഡ് ഒരുങ്ങുന്നത്.  പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ വമ്പൻ ആകാശപ്പാതകളിൽ ഒന്നാണിത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇഴഞ്ഞുനിങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കടുത്ത യാത്രാദുരിതമാണ് പ്രദേശത്ത്. നിരവധി അപകടങ്ങൾക്കും പല ജീവനുകൾ നഷ്‍ടപ്പെടുന്നതിനുമൊക്കെ ഈ പ്രദേശത്തെ ജനങ്ങളും യാത്രികരും സാക്ഷികളായി. ഇതാ അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെയും ആ പ്രദേശത്തെ ദുരനുഭവങ്ങളുടെയും ഒരു നേർച്ചിത്രം. 

24 മീറ്റര്‍ വീതിയിലാണ് അരൂര്‍ – തുറവൂര്‍ ആകാശപ്പാത. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിൽ 374 തൂണുകളാണ് നിർമ്മിക്കുന്നത്.  ഉയരപ്പാതയ്‌ക്കായി ആകെ വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്‌ക്ക് നടുവിലാണ് ഈ ഒറ്റത്തൂണുകൾ തയ്യാറാക്കുന്നത്. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്‌ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും ഈ സൂപ്പർ റോഡിന്. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഉയരപ്പാതയ്‌ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപ്പാതയ്‌ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍. മഹാരാഷ്ട്രയിലെ അശോക ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമ്മാണ കരാർ ലഭിച്ചത്. 2021ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി അരൂർ മുതൽ തുറവൂർ വരെ ആറുവരി എലിവേറ്റഡ് ഹൈവേക്ക് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി വെളിപ്പെടുത്തിയത്. 2022 ഡിസംബറിൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 

Latest Videos

അരൂർ മുതൽ തുറവൂർ വരെ അഞ്ച് റീച്ചുകളിലാണ് ജോലികൾ നടക്കുന്നത്. ഈ ഉയരപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ പാതയ്ക്ക് കുറുകെയുള്ള വൈദ്യുതി കമ്പികൾ ഒഴിവാക്കി ഭൂമിക്ക് അടിയിലൂടെ കേബിളുകൾ സ്ഥാപിക്കുന്ന ജോലികളിൽ ഭൂരാഭാഗവും ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന കേബിളുകൾ ഭൂമി തുരന്നാണ് ഇട്ടത്. ആകാശപ്പാത പൂർത്തിയാകുമ്പോൾ വൈദ്യുതക്കമ്പികൾ പാതയ്ക്കരികിലൂടെ പോകുന്നതിലെ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പാതയ്ക്കിരുവശവും കേബിളുകൾ സ്ഥാപിച്ചത്. അരൂർ മുതൽ തുറവൂർ വരെ 34 ഇടങ്ങളിലാണ് പാതയ്ക്കു കുറുകെ ഭൂഗർഭ കേബിളുകൾ ഇട്ടത്. 

യാത്രാദുരിതം
അതേസമയം ഉയരപ്പാത നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ കടുത്ത യാത്രാ ദുരിതമാണ് അനുഭവപ്പെടുന്നത്. അപകടങ്ങളും തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം തുറവൂർ അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിന് മുമ്പിലായിരുന്നു സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്. കുഴിയിൽ നിന്ന് ബസ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.

അരൂർ പെട്രോൾ പമ്പിനു വടക്കു ഭാഗത്ത് ദേശീയപാതയിലെ കുഴിയിലേക്കു മൂന്നോളം ബസുകൾ തുടർച്ചയായി താഴ്ന്നതോടെ ഇവിടെ കോൺക്രീറ്റ് കട്ട പാകാൻ നിർമ്മാണ കമ്പനി തയാറായിരുന്നു . കട്ട പാകൽ കഴിഞ്ഞദിവസം ആരംഭിച്ചു. ഇതുമൂലം പെട്രോൾ പമ്പിന് മുന്നിൽ നിന്നും വടക്കോട്ട് കുറച്ചു ദൂരം പോകേണ്ട വാഹനങ്ങൾ റോഡിന്റെ കിഴക്കു ഭാഗത്തു കൂടി തിരിച്ചുവിട്ടു. ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡിൽ.  അരൂരിലും, ചന്തിരൂരിലും കോൺക്രീറ്റ് കട്ട പാകാനുള്ള ഭാഗങ്ങൾ ഇനിയും ഒട്ടേറെയുണ്ട്. ഇവിടെയെല്ലാം പാതാള കുഴികളാണെന്നാണ് റിപ്പോര്‍ട്ടുകൾ. തുടർച്ചയായി റോഡ് അടച്ചിടുന്നതുമൂലം പ്രദേശത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 

പൊലിഞ്ഞത് നിരവധി ജീവനുകൾ
ഉയരപ്പാത നിർമ്മാണ മേഖലയിൽ ഒന്നേകാൽ വർഷത്തിനിടെ വാഹന അപകടങ്ങളിൽ 25 ഓളം പേർ മരിച്ചെന്നാണ് കണക്കുകൾ. നിർമ്മാണ തൊഴിലാളികൾക്കും ജീവൻ നഷ്‍ടപ്പെട്ടിരുന്നു. നിർമ്മാണത്തിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചതായി ഈ മെയ് മാസത്തിൽ കരാർ കമ്പനി അറിയിച്ചിരുന്നു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരം നിർമ്മാണ കമ്പനി പൂജ നടത്തിയത് വാർത്തയായിരുന്നു. ഉയരപ്പാത നിർമ്മാണ മേഖലയിൽ ഏകദേശം ആയിരത്തോളം അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 

click me!