ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ

By Web TeamFirst Published Dec 19, 2023, 9:56 PM IST
Highlights

ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക.

റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. 

ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ സഹായിക്കും.

Latest Videos

വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിെൻറ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇന്ന് ഇഷ്യൂ ചെയ്യാൻ കഴിയും. വിസ ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്.

Read Also -  സ്വദേശിവത്കരണം; സമയപരിധി ഈ മാസം അവസാനിക്കുമെന്ന് മുന്നറിയിപ്പ്

സൗദിയിൽ ബിനാമി  ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താൻ നവംബർ മാസത്തിൽ സൗദി അറേബ്യയിൽ 5,268 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ സമിതി പരിശോധനകൾ നടത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, സലൂണുകൾ, ജനറൽ കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി.

ഏതാനും സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ അനധികൃത സമ്പാദ്യം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കൽ, കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, വിദേശികളെ നാടുകടത്തൽ, സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്ക് എന്നീ ശിക്ഷകളും നിയമ ലംഘകർക്കെതിരെ സ്വീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!