സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

By Web TeamFirst Published Sep 17, 2024, 6:46 PM IST
Highlights

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. 

റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 22,373 പേർ അറസ്റ്റിലായി.‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്. സെപ്തംബര്‍ 5 മുതൽ 11 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 14,216 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,943  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 3,214 പേരുമാണ് പിടിയിലായത്. 

Latest Videos

രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,507 പേരും പിടിയിലായി. ഇതിൽ 46 ശതമാനം യമനികളും   53  ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന്  80 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 7 പേർ വേറെയും പിടിയിലായി.

Read Also - കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, അലവൻസുകളും ബോണസും; മലയാളികളേ അടിച്ചുകേറി വാ, അപേക്ഷിക്കൂ, അവസരം ജർമനിയിൽ
 
നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

 

click me!