സൗദിയിലേക്ക് വിദേശ തൊഴിലാളികളുടെ തൊഴിൽ യോഗ്യതാ പരീക്ഷ: രണ്ട് ലക്ഷത്തിലേറെ പേർക്ക് അംഗീകാരം

By Web TeamFirst Published Oct 22, 2024, 5:04 PM IST
Highlights

ആയിരത്തിലേറെ തസ്തികകളിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികൾക്ക് അംഗീകാരം നൽകിയത്.

റിയാദ്: സൗദി അറേബ്യയില്‍ ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം വിവിധ തൊഴിലുകളിൽ 2,09,500-ലധികം വിദേശ തൊഴിലാളികൾക്ക് അംഗീകാരം നൽകിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,000-ലധികം തസ്തികകളിലാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് അംഗീകാരം നൽകിയത്. പ്രവാസി തൊഴിലാളികളുടെ യോഗ്യതയും നൈപുണ്യവും പരിശോധിച്ച് അംഗീകാരം നൽകുന്നതിനുള്ള പദ്ധതിയാണ് അക്രഡിറ്റേഷൻ പ്രോഗ്രാം.

ഇത് തൊഴിൽ ഉടമകളുടെയും സർക്കാർ, സ്വകാര്യസ്ഥാപനങ്ങളുടെയും അവബോധം വളർത്തുന്നതിന് സഹായിക്കും. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം വ്യവസ്ഥാപിതമാക്കുന്നതിനും വിശ്വസനീയമായ കഴിവുകളുള്ള തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും പിന്തുണക്കും. പ്രോഗ്രാമിൽ പ്രഫഷനൽ വെരിഫിക്കേഷൻ, പ്രഫഷനൽ എക്സാമിനേഷൻ എന്നീ സേവനങ്ങളാണ് ഉൾപ്പെടുന്നത്.

Latest Videos

Read Also -  സ്വദേശിവത്കരണം ശക്തമാക്കുന്നു; ഒമാനിൽ പെട്രോൾ പമ്പുകളിൽ സ്വദേശികളെ മാനേജർമാരായി നിയമിക്കണം

പ്രഫഷനൽ വെരിഫിക്കേഷൻ സേവനം ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ പ്രവാസി തൊഴിലാളികളുടെ കഴിവുകളും അനുഭവങ്ങളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ ലക്ഷ്യമിടുന്നതാണ്. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ പൂർണമായും ഓട്ടോമേറ്റഡ് രീതിയിലാണ് ഇത് നടപ്പാക്കുന്നത്. സേവനം പരമാവധി 15 പ്രവൃത്തി ദിവസങ്ങൾ എടുക്കും. ‘വൊക്കേഷണൽ പരീക്ഷ’ സേവനം അക്കാദമിക് ബിരുദങ്ങൾ ആവശ്യമില്ലാത്ത പ്രഫഷനുകൾക്കായി ഇടത്തരം, താഴ്ന്ന കഴിവുകൾ ഉള്ളവരെ ലക്ഷ്യമിടുന്നു.

പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പും അവരുടെ വരവിനുശേഷവും പ്രായോഗികവും സൈദ്ധാന്തികവുമായ പരിശോധനകളിലൂടെ പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തപ്പെടുന്നുവെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള 127-ലധികം പ്രഫഷനൽ പരീക്ഷാകേന്ദ്രങ്ങളിലൂടെ തൊഴിലുടമകളെ അവരുടെ തൊഴിലാളികളെ പരിശോധിക്കാൻ പ്രാപ്തരാക്കാൻ മന്ത്രാലയം ശ്രമിക്കുന്നു.

പ്രോഗ്രാം ആരംഭിച്ചത് മുതൽ പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത് എന്നിവയുൾപ്പെടെ സൗദി തൊഴിൽ വിപണിയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യത്തിന് പുറത്തുള്ള അഞ്ച് രാജ്യങ്ങളെ ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!