1.1 കോടി ആംഫെറ്റമിൻ ഗുളികകളാണ് ദമ്മാമിലെ അബ്ദുൽ അസീസ് തുറമുഖത്തു നിന്ന് അധികൃതർ പിടികൂടിയത്. തുറമുഖത്ത് എത്തിയ ഭക്ഷ്യ വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്
റിയാദ് : രാജ്യത്തേക്ക് വൻ തോതിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നുകൾ സൗദി മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി പിടികൂടി. 1.1 കോടി ആംഫെറ്റമിൻ ഗുളികകളാണ് ദമ്മാമിലെ അബ്ദുൽ അസീസ് തുറമുഖത്തു നിന്ന് അധികൃതർ പിടികൂടിയത്. തുറമുഖത്ത് എത്തിയ ഭക്ഷ്യ വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ അറിയിച്ചു. സംഭവത്തിൽ രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. ഒരാൾ സൗദി പൗരനും മറ്റേയാൾ ജോർദാനിയൻ പൗരത്വമുള്ളയാളുമാണ്.
സക്കാത്, നികുതി, കസ്റ്റംസ് അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ജിഡിഎൻഎ അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് വളരെ ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. 15 വർഷം വരെ തടവും 50 ചാട്ടവാറടിയും പിഴയും ലഭിക്കാമെന്നും വീണ്ടും കുറ്റം ആവർത്തിച്ചാൽ വധ ശിക്ഷ വരെയുണ്ടാകുമെന്നും ജിഡിഎൻഎ അധികൃതർ വ്യക്തമാക്കി.
read more: സ്വര്‍ണക്കട കൊള്ളയടിക്കാൻ ശ്രമം, പദ്ധതി പാളി; പ്രവാസി പൊലീസ് പിടിയിൽ
മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു.