
കുവൈത്ത് സിറ്റി: വീണ്ടും ലോകം ശ്രദ്ധിക്കുന്ന മെഡിക്കല്‍ നേട്ടവുമായി കുവൈത്ത്. ഹൃദയധമനികളിലെ തടസത്തെ തുടർന്ന് സഹിക്കാനാവാത്ത നെഞ്ചുവേദന അനുഭവിക്കുന്ന രണ്ട് രോഗികൾക്ക് രണ്ട് കൊറോണറി ആർട്ടറി സ്റ്റെന്റുകൾ വിജയകരമായി സ്ഥാപിച്ചു. ഈ നൂതന കാത്തറ്ററൈസേഷൻ നടപടിക്രമം ഈ മേഖലയിൽ ആദ്യമായി നടത്തിയത് കുവൈത്താണ്.
കഴുത്തിലെ ജുഗുലാർ സിരയിലൂടെ പ്രാദേശിക അനസ്തേഷ്യ നൽകിയാണ് രണ്ട് ശസ്ത്രക്രിയകളും നടത്തിയതെന്ന് ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ എനെസി പറഞ്ഞു. ആശുപത്രിയിലെ കാർഡിയാക് കാത്തറ്ററൈസേഷൻ യൂണിറ്റ് മേധാവി ഡോ. ഖാലിദ് അൽ മാറിയുടെ സഹകരണത്തോടെ, ഹൃദയപേശിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനായി കത്തീറ്റർ കടത്തി കൊറോണറി ആർട്ടറിയിൽ സ്റ്റെന്റ് സ്ഥാപിച്ചു.
ഇത് നെഞ്ചുവേദനയുടെ ലക്ഷണങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കി. രോഗികളെ പരിചരിക്കാനും ഹൃദ്രോഗ രംഗത്ത് പ്രത്യേകിച്ചും പരിചരണ നിലവാരം മെച്ചപ്പെടുത്താനും ഏറ്റവും പുതിയ ചികിത്സാ സാങ്കേതികവിദ്യകൾ നൽകാനുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ മുമ്പ് ചികിത്സയ്ക്കായി വിദേശത്തേക്ക് റഫർ ചെയ്തിരുന്നുവെന്നും, എന്നാൽ ഇന്ന് ഉയർന്ന കാര്യക്ഷമതയോടെ ഇവിടെ ചികിത്സിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam