സേവന മികവിന് ആദരം; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് സൗദി പൗരത്വം നൽകി

By Web TeamFirst Published Sep 23, 2024, 12:04 PM IST
Highlights

2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്.

റിയാദ്: സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനാണ് ഡോ. ഷമീം അഹമ്മദ് ഭട്ട്. റിയാദിലെ സഫ മക്ക പോളിക്ലിനിക്‌ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയാണ് ഡോ. ഷിറീൻ റാഷിദ് കബീർ.

2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകൾ നൽകിയത്. എന്നാൽ പൗരത്വം ലഭിച്ചത് വിസ്‍മയിപ്പിച്ചെന്ന് ദമ്പതികൾ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം എന്ന് കരുതുന്നു. 2012-ലാണ് ഡോ. ഷിറീൻ ആദ്യമായി സൗദയിലെത്തുന്നത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുേമ്പാൾ നാട്ടിലുള്ള പലരും മോശം അഭിപ്രായമാണ് പറഞ്ഞത്. 

Latest Videos

അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടൽ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാൽ പതിയെ ഇവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. രോഗികളായി എത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവർത്തകരും എല്ലാം ചിന്തയെ അടിമുടി മാറ്റിമറിച്ചു. രാജ്യവും ജനങ്ങളും നൽകുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചു.

Read Also -  വെറും 'പൂച്ച നടത്തം' അല്ല, അപൂർവ്വ സംഭവം; 1287 കിലോമീറ്റർ താണ്ടി റെയ്നെ എത്തി, 2 മാസത്തിനിപ്പുറം സ്നേഹസമാഗമം

മക്കളായ ഫൈഹ ഷമീമിനും ഫിർസ ഷമീമിനും സൗദി ജീവിതത്തിനോടും സംസ്കാരത്തിനോടുമാണ് പ്രിയം കൂടുതൽ. പഠിച്ചതും വളർന്നതും സൗഹൃദം പടുത്തതും ഈ മണ്ണിൽ ആയതുകൊണ്ട് കൂടിയാണ് അങ്ങനെ. സൗദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യൻ പൗരത്വം നഷ്‌ടപ്പെടുമെന്നത് സ്വാഭാവിക നടപടിയാണ്. 

എന്നാലും അത് ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കുന്നുണ്ട്. ലോകം ഒറ്റൊരു നാടായി ചുരുങ്ങിയിരിക്കുന്നതിനാൽ ജന്മദേശമായി അകലേണ്ട സാഹചര്യം ഒന്നുമില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഡോ. ഷെറീൻ പറഞ്ഞു. സൗദി അറേബ്യയിലെ മലയാളികളിൽ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!