ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

By Web TeamFirst Published Dec 6, 2023, 7:17 PM IST
Highlights

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്.

റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യ തലവന്‍മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് വിസ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും. അതോടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച നേടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

Latest Videos

ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരമാണ്. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.

Read Also -  പകർച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; പ്രവാസികൾക്കും ബാധകം

ഒരാഴ്ചക്കിടെ 9,343 നിയമലംഘകരായ പ്രവാസികളെ നാടുകടത്തി

റിയാദ്: രാജ്യത്തിൻെറ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,976 വിദേശികളെ അറസ്റ്റ് ചെയ്തു. നവംബർ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,881 താമസ ലംഘകരും 4,159 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,936 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു 700 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 40 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 128 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 51,267 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 44,922 പുരുഷന്മാരും 6,345 സ്ത്രീകളുമാണ്.

45,054 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 2,070 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 9,343 നിയമലംഘകരെ നാടുകടത്തി. ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് ഗതാഗത മാർഗങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!