ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞു

By Web TeamFirst Published Jul 3, 2024, 3:21 PM IST
Highlights

2010 മുതൽ 2019 വരെ മുകളിലേക്ക് പോയിരുന്ന പണമയക്കൽ അതിന് ശേഷം കുറയുകയാണ്. 2019 മുതലാണ് ഈ കുറവ് തുടർച്ചയായ വർഷങ്ങളിൽ രേഖപ്പെടുത്തുന്നത്.

ദുബൈ: ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎഇയിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം മൂന്ന് ശതമാനത്തോളം കുറവുണ്ടായതായാണ് ലോക ബാങ്കിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നത്. ഇന്ത്യയിലേക്കുള്ള പണമയക്കലിലാണ് കുറവ് ഏറ്റവുമധികം. അതേസമയം വരും വർഷങ്ങളിൽ ഇത് തിരിച്ചു വരുമെന്നും റിപ്പോർട്ട് പറയുന്നു.

2010 മുതൽ 2019 വരെ മുകളിലേക്ക് പോയിരുന്ന പണമയക്കൽ അതിന് ശേഷം കുറയുകയാണ്. 2019 മുതലാണ് ഈ കുറവ് തുടർച്ചയായ വർഷങ്ങളിൽ രേഖപ്പെടുത്തുന്നത്. 2022ൽ 145.5 ബില്യൺ ദിർഹം യുഎഇയിൽ നിന്നും വിദേശത്ത് അയച്ചിരുന്നുവെങ്കിൽ, കഴിഞ്ഞ വർഷം ഇത് 141.3 ബില്യൺ ദിർഹമായി കുറഞ്ഞു. 2019ലെ കോവിഡിന് ശേഷമാണ് ഇത്രയധികം കുറവ് ഉണ്ടായത്. സൗദി അറേബ്യയിൽ നിന്നും വിദേശത്ത് പണം അയക്കുന്നതിലും കാര്യമായ കുറവുണ്ടായി.

Read Also -  മോതിരമണിഞ്ഞ വിരലുകള്‍ വൈറല്‍; നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?

ഗൾഫ് രാജ്യങ്ങൾ ആകെയെടുത്താൽ 13 ശതമാനത്തിന്റെ കുറവ് 2022നെ അപേക്ഷിച്ച് 23-ൽ ഉണ്ടായി. യുഎഇയിൽ 87 ലക്ഷത്തോളം പ്രവാസികളുള്ളതിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാരാണ്. പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. കൂടുതലും ഇന്ത്യക്കാരായതിനാൽ തന്നെ പണമയക്കുന്നതിലെ കുറവും പ്രകടമാകുന്നത് ഇന്ത്യയിലേക്കുള്ളതിലാണ്.

അതേസമയം നടപ്പ് സാമ്പത്തിക വർഷം മുതൽ ഇന്ത്യയിലേക്കുള്ള പണപ്രവാഹം വർദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 2024 അവസാനമാകുമ്പോഴേക്കും 3.7 ശതമാനവും അടുത്തവർഷം അവസാനിക്കുമ്പോഴേക്കും 4 ശതമാനവും വർദ്ധന ഇക്കാര്യത്തിലുണ്ടാകും. 12400 കോടി ഡോളർ, 12900 കോടി ഡോളർ എന്നിങ്ങനെ പണപ്രവാഹം വർദ്ധിക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!