ഒളിംപിക്സിന് 3 നാള്‍, ഫുട്ബോൾ, റഗ്ബി മത്സരങ്ങള്‍ക്ക് നാളെ തുടക്കം, അര്‍ജന്‍റീനക്കും സ്പെയിനിനും മത്സരം

By Web TeamFirst Published Jul 23, 2024, 5:35 PM IST
Highlights

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യൻമാരായ സ്പെയിന്‍ ഉസ്ബക്കിസ്ഥാനെ നേരിടും.

പാരീസ്: ലോകം പാരീസിലേക്ക് ചുരുങ്ങാന്‍ ഇനി മൂന്ന് ദിവസം കൂടി. 26ന് തിരശീല ഉയരുന്ന ഒളിംപിക്സിന് മുമ്പ് അവസാനവട്ട ഒരുക്കങ്ങളുടെയും തയാറെടുപ്പുകളുടെ ഓട്ടപ്പാച്ചിലിലാണ് സംഘാടകരും കായികതാരങ്ങളും. 26ന് രാത്രിയാണ് ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഉദ്ഘാടനത്തിന് മൂന്ന് നാള്‍ കൂടിയുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും.

ഫുട്ബോള്‍ മത്സരങ്ങളോടെയാണ് പാരിസിലെ ത്രില്ലർ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഫുട്ബോളില്‍ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്‍റീന, മൊറോക്കോയെ നേരിടും. കോപ്പ കിരീടം നേടിയ ടീമിലെ ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഒട്ടാമെന്‍ഡിയും അര്‍ജന്‍റീന സംഘത്തിലുണ്ട്. 2023ലെ അണ്ടര്‍ 23 ആഫ്രിക്ക കപ്പ് നേടിയ കരുത്തുമായാണ് മൊറൊക്കോ ഒളിംപിക്സിനിറങ്ങുന്നത്.

Latest Videos

കേന്ദ്ര ബജറ്റില്‍ കായിക മേഖലക്ക് കൈയടിക്കാനൊന്നുമില്ല, ഖേലോ ഇന്ത്യക്ക് 900 കോടി

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യൻമാരായ സ്പെയിന്‍ ഉസ്ബക്കിസ്ഥാനെ നേരിടും. യൂറോ കപ്പിൽ മിന്നിത്തിളങ്ങിയ ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിവരൊന്നും സ്പാനിഷ് ടീമിലില്ല.വൈകിട്ട് 6.30നാണ് ഫുട്ബോളിലെ രണ്ട് മത്സരങ്ങളും ആരംഭിക്കുക. 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഒളിംപിക്സിന് യോഗ്യത നേടിയിട്ടില്ല.

ഇന്ത്യയിൽ നിന്ന് ഒളിംപിക്സിന് ഏറ്റവും കൂടുതല്‍ താരങ്ങളെ അയക്കുന്ന സംസ്ഥാനം ഹരിയാന; കേരളത്തില്‍ നിന്ന് 6 പേര്‍

മൊറോക്കോക്ക് പുറമെ ഇറാഖ്, യുക്രൈൻ എന്നിവരാണ് അർജന്‍റീനയുടെ എതിരാളികൾ. ഗ്രൂപ്പ് ബിയിലാണ് മുന്‍ താരം ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്‍റീന. ഫ്രാൻസിന് ഗ്രൂപ്പ് എയിൽ അമേരിക്ക, ഗിനിയ,ന്യൂസിലൻഡ് എന്നിവർ എതിരാളികളാവും. ഗ്രൂപ്പ് സിയിൽ ഉസ്ബകിസ്ഥാന് പുറമെ ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരാണ് സ്പെയിനിന്‍റെ ഗ്രൂപ്പിലുള്ളത്.ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേൽ എന്നിവ‍ർ ഏറ്റുമുട്ടും.ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. റഗ്ബി മത്സരങ്ങള്‍ക്കും നാളെ തുടക്കമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!