മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡ് അനുവദിച്ചു. മഖാന ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും
ദില്ലി : എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെയും നിതീഷ് കുമാറിനെയും പിണക്കാതെ മോദി സർക്കാർ. നിർമ്മലാ സീതാറാമന്റെ രണ്ടാം ബജറ്റിലും ബിഹാറിന് പുത്തൻ പദ്ധതികളും ധന സഹായവും വാരിക്കോരി നൽകി. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിഹാറിൽ സ്ഥാപിക്കും. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും.
സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉൽപ്പാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡ് അനുവദിച്ചു. മഖാന ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകർക്കായി പ്രത്യേകം പദ്ധതികളും ആനുകൂല്യങ്ങളും ബോർഡ് വഴി അനുവദിക്കും.
അഞ്ച് ഐഐടികളിലെ വികസനം ബജറ്റിലെ പ്രത്യേക പ്രഖ്യാപനമാണ്. ബിഹാറിലെ ഐഐടി പറ്റ്ന വികസിപ്പിക്കുന്നതിനും ബജറ്റിൽ പരിഗണന നൽകി. കിസാൻ ക്രെഡിറ്റ് കാർഡിലെ പരിധി 3ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തും. പാറ്റ്ന വിമാനത്താവളം വികസിപ്പിക്കും. ചെറിയ വിമാനത്താവളങ്ങളും, എയർ സ്ട്രിപ്പുകളും അനുവദിക്കും. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ അനുവദിക്കും. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം അനുവദിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
തെലുങ്ക് ദേശം പാര്‍ട്ടിയുടെയും ജനതാദള്‍ യുണൈറ്റഡിന്‍റെയും പിന്തുണയോടെ ഭരിക്കുന്ന മോദി സര്‍ക്കാർ ഇത്തവണയും സഖ്യകക്ഷികളെ കണക്കറ്റ് പരിഗണിച്ചു. പ്രത്യേകിച്ച് ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിനെ. ഇലക്ഷൻ സാഹചര്യം കൂടിയായതോടെ ബിഹാരിന് ബജറ്റിൽ വലിയ പരിഗണന ലഭിച്ചു.
കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന കൊടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2600 കോടി രൂപയുടെ എക്സ്പ്രസ് വേ പദ്ധതിയാണ് കഴിഞ്ഞവര്‍ഷത്തെ പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒന്ന്. 2400 മെഗാവാട്ട് വരുന്ന വൈദ്യുതി പ്ലാന്‍റും കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് അനുവദിച്ചത്.