2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി
റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. കൊല്ലം നഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
സർക്കാർ ജീവനക്കാർക്ക് ആശ്വാസം
സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.