ഇന്ത്യന്‍ വ്യവസായിയും 22കാരനായ മകനും സിംബാബ്വെയില്‍ വിമാനാപകടത്തില്‍ മരിച്ചു

By Web TeamFirst Published Oct 3, 2023, 8:02 AM IST
Highlights

തെക്ക്പടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്.

ഹരാരെ: ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പല്‍ രണ്‍ധവയും 22 വയസുകാരനായ മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്ക്പടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സ്വര്‍ണത്തിന്റെ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ. സ്വര്‍ണത്തിന് പുറമെ നിക്കല്‍, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെയും ഖനനവും സംസ്‍കരണവും ഈ കമ്പനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.

Latest Videos

റിയോസിം കമ്പനിയുടെ ഉടമസ്ഥതതയിലുള്ള സ്വകാര്യ വിമാനത്തിലാണ് ഹര്‍പല്‍ രണ്‍ധവയും മകനും സഞ്ചരിച്ചിരുന്നത്. സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്ര ഖനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഒറ്റ എഞ്ചിനുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ മുറോവ വജ്രഖനിക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഹര്‍പല്‍ രണ്‍ധവയുടെ സഹഉടമസ്ഥതയിലുള്ള ഖനിയ്ക്ക് സമീപമാണ് വിമാന അവശിഷ്ടങ്ങള്‍ പതിച്ചത്. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരണപ്പെട്ടു. വിമാനത്തില്‍ ഹര്‍പല്‍ രണ്‍ധവയ്ക്ക് പുറമെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ്വെ അധികൃതര്‍ അപകടത്തിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

Read also: ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു, പരീക്ഷണ സ്ഫോടനങ്ങൾ നടത്തി: ദില്ലി പൊലീസ്

തീഗോളമായി യുദ്ധവിമാനം, തകര്‍ന്നുവീണത് കാറിനുമുകളിലേക്ക്, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം 
റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വിമാനം തകര്‍ന്ന് അഞ്ചുവയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം. താഴെയിടിച്ചശേഷം തീഗോളമായി വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഇജക്ട് ചെയ്ത് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെടുകയായിരുന്നു. അഞ്ചുവയസുകാരിയുടെ ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളും  വിമാനത്തിലുണ്ടായിരുന്ന പൈലറ്റും രക്ഷപ്പെട്ടു. ലോറയുടെ മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!