മുതിർന്ന പൗരൻ്റെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ മോഷ്ടിച്ചത് 63 ലക്ഷം! നഷ്ടപരിഹാരം 97 ലക്ഷം എസ്ബിഐ നൽകണം: എൻസിഡിആർസി

By Web TeamFirst Published Sep 25, 2024, 3:52 PM IST
Highlights

ദമ്പതികളുടെ  ഫോണും എസ്ബിഐ യോനോ ആപ്പും ഉപയോഗിച്ചായിരുന്നു ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്.

വിരമിച്ച ദമ്പതികള്‍..അത് വരെയുള്ള സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നു..സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പരിചയമില്ലാത്ത ഇരുവരുടേയും അകൗണ്ടില്‍ നിന്ന് 60 ലക്ഷം രൂപ മോഷ്ടിച്ചത് സ്വന്തം ഡ്രൈവറും. 2018 ല്‍ നടന്ന സംഭവത്തില്‍ നീതി തേടി നീണ്ട നിയമ പോരാട്ടത്തിലൂടെ ബാങ്കില്‍ നിന്ന് മുതലും പലിശയും നേടിയെടുത്തിരിക്കുകയാണ് ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍. ഇരുവരുടേയും വിശ്വാസം നേടിയെടുത്ത് ഡ്രൈവര്‍ തുക മുഴുന്‍ തന്‍റെ അകൗണ്ടിലേക്ക് മാറ്റി രക്ഷപ്പെടുകയായിരുന്നു. ദമ്പതികളുടെ  ഫോണും എസ്ബിഐ യോനോ ആപ്പും ഉപയോഗിച്ചായിരുന്നു ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്.

ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച പണം മുഴുന്‍  നഷ്ടപ്പെട്ടതോടെ ദമ്പതികള്‍ മോഷണം എസ്ബിഐയില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.  ബാങ്കിന്‍റെ പ്രതികരണത്തില്‍ തൃപ്തരല്ലാതായതോടെ ഇരുവരും ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ഇരുവര്‍ക്കും അനുകൂലമായി വിധിയെഴുതിയിരിക്കുകയാണ്. ദമ്പതികളുടെ മൊബൈല്‍ ഫോണിന്‍റെ അനധികൃത ഉപയോഗവും മൊബൈല്‍ ബാങ്കിംഗ് പാസ്വേഡ് മറ്റ് വ്യക്തികളുമായി പങ്കിടുകയും ചെയ്തതാണ് തട്ടിപ്പിന് വഴി വച്ചത് എന്നായിരുന്നു എസ്ബിഐുടെ വാദം. ഇത് കാരണമാണ് ഡ്രൈവര്‍ തട്ടിപ്പ് നടത്തിയതെന്നും ഇത് ദമ്പതികളുടെ ഒത്താശയോടെയോ  അശ്രദ്ധമൂലമോ ആണ് സംഭവിച്ചതെന്നും എസ്ബിഐ കുറ്റപ്പെടുത്തി.

Latest Videos

എന്നാല്‍ ബാങ്ക് ശരിയായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ് തട്ടിപ്പിന് കാരണമെന്നും മെച്ചപ്പെട്ട സുരക്ഷയുണ്ടെങ്കില്‍ തടയാമായിരുന്നുവെന്നും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പറഞ്ഞു. പ്രായമായ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ദുര്‍ബലരായ ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബാങ്ക് പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഈ തട്ടിപ്പ് തടയാനാകുമായിരുന്നെന്ന് എന്‍സിഡിആര്‍സി ചെയര്‍മാന്‍ അംഗം എവിഎം ജെ രാജേന്ദ്ര ഉത്തരവില്‍ വിശദീകരിച്ചു.ദമ്പതികള്‍ക്ക് 63.74 ലക്ഷം രൂപ തിരികെ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ച തെലങ്കാന സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. ഇതുകൂടാതെ, പ്രതിവര്‍ഷം 9 ശതമാനം പലിശയും 3.20 ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്,  97,06,491 രൂപയായിരിക്കും ഈ തുക.

tags
click me!