പങ്കജ്, ഗ്ലാസ് ട്രസ്റ്റിന്‍റെ ഏജന്റുമാരായ ഇവൈയിലെ ദിനകർ, രാഹുൽ, ലോകേഷ് എന്നിവർക്കെതിരെയാണ് പൊലീസ് ബൈജൂസിന്‍റെ പരാതിയിൽ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്.
ദില്ലി: എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ കമ്പനിയുടെ മുൻ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ (ആർപി), യുഎസ് വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാർ എന്നിവർക്കെതിരെ പൊലിസിൽ പരാതി നൽകി. കടുത്ത പ്രതിസന്ധിയിലായി ബിസിനസ് തകർന്ന് പാപ്പരത്വത്തിലെത്തിയ ബൈജു തിരിച്ച് വരവിനൊരുങ്ങുകയാണ്.
ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കൺസൾട്ടൻസി സ്ഥാപനമായ ഇവൈ, മുൻ റെസല്യൂഷൻ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവർ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജു പരാതി നൽകിയത്. തന്റെ നിരപരാധിത്വം ആവർത്തിച്ച് വ്യക്തമാക്കിയ ബൈജു, താൻ ശക്തമായി തിരിച്ചുവരുമെന്ന് എഫ്ഐആർ എക്സിൽ പോസ്റ്റ് ചെയ്ത ശേഷം വ്യക്തമാക്കി. അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഹിറ്റ് ഡയലോഗ് ഞാൻ വെറും ഫ്ലവറല്ല, ഫയർ' ആണെന്ന് കുറിച്ചാണ് താൻ ശക്തമായ തിരിച്ച് വരവ് നടത്തുനെന്ന് ബൈജു രവീന്ദ്രൻ പറയുന്നത്.
പങ്കജ്, ഗ്ലാസ് ട്രസ്റ്റിന്‍റെ ഏജന്റുമാരായ ഇവൈയിലെ ദിനകർ, രാഹുൽ, ലോകേഷ് എന്നിവർക്കെതിരെയാണ് പൊലീസ് ബൈജൂസിന്‍റെ പരാതിയിൽ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. ഐആർപി പങ്കജ് ശ്രീവാസ്തവ തന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ശ്രീവാസ്തവ, ദിങ്കർ വെങ്കട സുബ്രഹ്മണ്യൻ, രാഹുൽ അഗർവാൾ, ലോകേഷ് ഗുപ്ത എന്നീ വ്യക്തികൾക്കൊപ്പം ഗ്ലാസ് ട്രസ്റ്റും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ ആരോപിക്കപ്പെടുന്നു.
ഈ തെറ്റായ വിവരണം ബൈജൂസിന്റെ ഓഹരി ഉടമകൾക്ക് ഗണ്യമായ നഷ്ടമുണ്ടാക്കി. ശ്രീവാസ്തവയും കൂട്ടാളികളും വ്യക്തിപരമായ നേട്ടത്തിനായി വ്യാജ രേഖകൾ സമർപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, ബൈജൂസിന്റെ തകർച്ച ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്തതിനും വിദ്യാർത്ഥികളുടെ ട്യൂഷൻ തടസ്സപ്പെടുത്തിയതിനും കാരണമായെന്നുമാണ് ആരോപണം.
Read More : വൻ ഡിസ്കൗണ്ട് ഓഫറുമായി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്; പുതിയ 'മാക്സ് സേവര്‍' ഫീച്ചർ അവതരിപ്പിച്ചു