ഞെട്ടിക്കുന്ന റിട്ടേണ്‍! എട്ട് കൊല്ലം കൊണ്ട് 23000% ശതമാനം നേട്ടം, ഇത് രത്തന്‍ ടാറ്റയുടെ ബുദ്ധി

By Web TeamFirst Published Oct 4, 2024, 4:39 PM IST
Highlights

രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയതോടെ പല പ്രമുഖരും അപ്സ്റ്റോക്സില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്തെത്തിയിരുന്നു.

ഷെയര്‍ ട്രേഡിംഗ് സ്റ്റാര്‍ട്ടപ്പായ അപ്സ്റ്റോക്സില്‍ 2016ല്‍ രത്തന്‍ ടാറ്റ നിക്ഷംപ നടത്തുന്നു. അന്ന് കമ്പനിയുടെ 1.33 ശതമാനം ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. കഴിഞ്ഞ ദിവസം തന്‍റെ പക്കലുള്ള ഓഹരികളുടെ അഞ്ച് ശതമാനം അദ്ദേഹം വിറ്റു. റിട്ടേണ്‍ കേട്ടാല്‍ എല്ലാവരുമൊന്ന് ഞെട്ടും. 23,000 ശതമാനം!!.  18 കോടി രൂപയാണ് ഇത്രയും ഓഹരികള്‍ വിറ്റപ്പോള്‍ രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചത്. ഈ ഇടപാടിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്പനിയില്‍ രത്തന്‍ ടാറ്റയ്ക്ക് ഇപ്പോഴും 1.27 ശതമാനം ഓഹരി ബാക്കിയുണ്ട്. 2016ല്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തുന്ന കാലത്ത് വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു അപ്സ്റ്റോക്സ്. നിലവിലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 30,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് അപ്സ്റ്റോക്സ്.

രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയതോടെ പല പ്രമുഖരും അപ്സ്റ്റോക്സില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്തെത്തിയിരുന്നു. 2019-ലും 2021-ലും ടൈഗര്‍ ഗ്ലോബലില്‍ നിന്ന് മാത്രം  കമ്പനി 50 ദശലക്ഷം ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു . ടൈഗര്‍ ഗ്ലോബല്‍, അപ്സ്റ്റോക്സിന്‍റെ 38 ശതമാനം ഓഹരികള്‍  കൈവശം വച്ചിരിക്കുന്നു. രവി കുമാറും കവിത സുബ്രഹ്മണ്യനുമാണ് അപ്സ്റ്റോക്സിന്‍റെ സ്ഥാപകര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ ഏകീകൃത അറ്റാദായം 25 കോടി രൂപയാണ്. മുന്‍ വര്‍ഷം  445 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്.

Latest Videos

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുന്നവരില്‍ മുന്‍പന്തിയിലാണ് രത്തന്‍ ടാറ്റ. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റും വില്‍പ്പന നടത്തുന്ന ഫസ്റ്റ് ക്രൈയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. രത്തന്‍ ടാറ്റ  ഐപിഒയ്ക്ക് മുമ്പ് ഫസ്റ്റ് ക്രൈയുടെ 77,900 ഓഹരികള്‍ വാങ്ങിയിരുന്നു . ഓഹരി ഒന്നിന് ശരാശരി 84.72 രൂപയ്ക്കാണ് അദ്ദേഹം വാങ്ങിയത്. ഐപിഒ  ലിസ്റ്റിംഗോടെ രത്തന്‍ ടാറ്റയുടെ നിക്ഷേപം  5 ഇരട്ടിയിലധികം വര്‍ധിച്ചു. 66 ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ച രത്തന്‍ ടാറ്റയുടെ നിക്ഷേപം ലിസ്റ്റിംഗിന് ശേഷം 5 കോടി രൂപയിലെത്തിയിരുന്നു.

click me!