അദാനിയെ തൊട്ടാല്‍ കൈപൊള്ളും, എല്ലാം പറഞ്ഞ് തീര്‍ക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍

By Web TeamFirst Published Oct 11, 2024, 6:03 PM IST
Highlights

കരാര്‍ റദ്ദാക്കിയാല്‍ ബംഗ്ലാദേശിലെ വൈദ്യുതി രംഗം പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കടക്കാത്തത്.

ദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാര്‍ ബംഗ്ലാദേശ് തുടരാന്‍ സാധ്യത. വൈദ്യുതി നല്‍കിയ ഇനത്തിലുള്ള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ പുനപരിശോധിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കരാര്‍ റദ്ദാക്കിയാല്‍ ബംഗ്ലാദേശിലെ വൈദ്യുതി രംഗം പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കടക്കാത്തത്. ബംഗ്ലാദേശില്‍ ആകെ ആവശ്യമുള്ള വൈദ്യുതിയുടെ പത്ത് ശതമാനം നല്‍കുന്നത് അദാനി ഗ്രൂപ്പാണ്. അദാനിയുമായുള്ള കരാര്‍ റദ്ദാക്കുകയും കമ്പനി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും ചെയ്താല്‍ ബംഗ്ലാദേശിന് അനുകൂലമായ വിധി ലഭിച്ചേക്കില്ലെന്ന വിലയിരുത്തലും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കുകയും വൈദ്യുതിക്ക് നല്‍കുന്ന വില ന്യായമാണോ എന്ന് അറിയുന്നതിനുമായി തല്‍ക്കാലത്തേക്ക് ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ഏത് തരത്തിലുള്ള കരാറുകളാണ് ഒപ്പിട്ടത്?,  നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്? എന്നിവ സമിതി പരിശോധനയ്ക്ക് വിധേയമാക്കും.

കരാര്‍ ബംഗ്ലാദേശ് പുനപരിശോധിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് സൂചനകളൊന്നുമില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കുടിശികയുണ്ടെങ്കിലും വൈദ്യുതി വിതരണം തുടരുമെന്നും കമ്പനി വ്യക്തമാക്കി.ഏതാണ്ട് ആറായിരം കോടി രൂപയോളമാണ് കുടിശികയിനത്തില്‍ ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്.2017 നവംബറില്‍ ആണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡുമായി 25 വര്‍ഷത്തെ 1,496 മെഗാവാട്ട് വൈദ്യുതി വില്‍പന കരാറില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് എജെപിഎല്ലിന്‍റെ ഗോദ്ദ പ്ലാന്‍റ് ഉല്‍പ്പാദിപ്പിക്കുന്ന 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശ് വാങ്ങും. 2023-24 ല്‍, ഏകദേശം 7,508 ദശലക്ഷം യൂണിറ്റ് വൈദ്യുതി  ഇവിടെ നിന്ന് കയറ്റുമതി ചെയ്തു.

Latest Videos

ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ടിന്‍റെ വാര്‍ഷിക കണക്കുകളനുസരിച്ച്, 2022-23 കാലയളവില്‍ (ജൂലൈ-ജൂണ്‍) ബംഗ്ലദേശ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി ചെലവ് യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കയാണ്. കമ്പനികള്‍ക്കനുസരിച്ച് ഈ നിരക്കുകളില്‍ വ്യത്യാസമുണ്ട്. എന്‍വിവിഎല്‍ ലിമിറ്റഡിന്‍റെ കാര്യത്തില്‍ ഇത് ഒരു യൂണിറ്റിന് 4.22-8.45 ബംഗ്ലാദേശി ടാക്ക ആണ്. പിടിസി ഇന്ത്യ ലിമിറ്റഡ് യൂണിറ്റിന് 9.05 ബംഗ്ലാദേശി ടാക്കയാണ് ഈടാക്കുന്നത്. സെംക്രോപ്പ് എനര്‍ജി ഇന്ത്യ 9.995 ബംഗ്ലാദേശി ടാക്ക ഓരോ യൂണിറ്റിനും ഈടാക്കുമ്പോള്‍ അദാനി ഗ്രൂപ്പ് യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് വാങ്ങുന്നത്. ചെലവേറിയ വൈദ്യുതി അദാനി ഗ്രൂപ്പില്‍ നിന്ന വാങ്ങുന്നതിനെതിരെ നേരത്തെ തന്നെ ബംഗ്ലാദേശില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

click me!