തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ 1,300 കോടി; വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്

By Web TeamFirst Published Oct 16, 2024, 5:23 PM IST
Highlights

2021 ഒക്ടോബറിലാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ്,  വികസനം എന്നിവ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുത്തത്.

തിരുവനന്തപുരം: 2027-ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1,300 കോടി രൂപ നിക്ഷേപിക്കുമെന്ന്പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്എൽ). "പ്രോജക്റ്റ് അനന്ത" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ  വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

കേരളത്തിലെ ക്ഷേത്ര സമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപ്പന. നിലവിൽ, 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം പ്രതിവർഷം 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. 

Latest Videos

വിമാനത്താവളം 165,000 ചതുരശ്ര മീറ്ററായാണ് വിപുലീകരിക്കുന്നത്. ഇതോടെ, പ്രതിവർഷം 120  ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് നടത്തുന്നത് ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കുമെന്നും 2027 ഓടെ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായും എഎഎച്ച്എൽ വ്യക്തമാക്കി. 

പുതിയ ടെർമിനലിൽ ഹോട്ടൽ, റസ്റ്റോറന്റുകൾ  അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെയ്‌സുകൾ എന്നിവ ഉൾപ്പെടും. സന്ദർശകർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട കാർ പാർക്കിങ് സൗകര്യവും ഉണ്ടാകും. ഒരു പുതിയ എയർ ട്രാഫിക് കൺട്രോൾ (ATC) ടവർ, ഒരു അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ്, റിമോട്ട് ചെക്ക്-ഇൻ ഓപ്ഷനുകൾ എന്നിവയും നവീകരത്തിന്റെ ഭാഗമായി നിർമ്മിക്കും. 

2021 ഒക്ടോബറിലാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ്,  വികസനം എന്നിവ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുത്തത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.1932-ൽ സ്ഥാപിതമായ ഈ വിമാനത്താവളം നേരത്തെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലായിരുന്നു.
 

click me!