Latest Videos

നീറ്റ് വിവാദം; എന്‍ടിഎയും ചോദ്യപേപ്പര്‍ ചോരുന്ന വഴികളും

By Dhanesh RavindranFirst Published Jun 29, 2024, 12:15 PM IST
Highlights

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഉന്നത പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പിന് ആരാണ് കാരണം? നീറ്റ് പരീക്ഷാ തട്ടിപ്പിന്‍റെ ഉള്ളുകള്ളികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ മൂന്നാം ഭാഗം വായിക്കാം.  


സോൾവർ ഗ്യാങ് ഉള്‍പ്പടെയുള്ള ചോദ്യപേപ്പർ മാഫികൾ ഓൺലൈൻ ആയും ഓഫ് ലൈനായും ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷകളുടെ ചോദ്യങ്ങൾ ചോർത്തിയെടുത്ത് വിൽപനയ്ക്ക് വെക്കുന്നു. ഏറെ ഗൌരവത്തോടെ സുരക്ഷിതമായി തയ്യാറാക്കുന്ന ചോദ്യങ്ങൾ പ്രാദേശിക സംഘങ്ങളിലേക്ക് എത്തുന്നുവെന്ന യഥാർത്ഥ്യം കെട്ടുകഥകളെക്കാൾ വിചിത്രമാണ്. ദേശീയ ഏജന്‍സി നടത്തുന്ന പരീകള്‍ക്കായി അഹോരാത്രം കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാർത്ഥികളെ കളിയാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. അതിവസുരക്ഷിതമായി തയ്യാറാക്കുന്നുവെന്ന് പറയുന്ന ചോദ്യപേപ്പറുകള്‍ രാജ്യമെമ്പാടുമുള്ള പ്രദേശിക സംഘങ്ങള്‍ക്ക് കിട്ടുന്നുവെന്ന യാഥാര്‍ത്ഥ്യം കെട്ടുകഥകളെക്കാള്‍ വിചിത്രവും. നീറ്റിന്‍റെ ഗ്രേസ് മാർക്ക് മുതൽ ഓൺലൈൻ പരീക്ഷയായ നെറ്റിന്‍റെ അടക്കം ചോദ്യപേപ്പറുകൾ ചോർന്നതിൽ ദേശീയ പരീക്ഷ ഏജൻസിയും പ്രതിസ്ഥാനത്താണ്.

നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്

ദേശീയ പരീക്ഷാ ഏജന്‍സി

കൂടുതൽ കടുക്കും, പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

2017 -ലാണ് എൻടിഎ രൂപികരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുക്കുന്നത്. ഒന്നാം മോദി സർക്കാരിന്‍റെ പ്രധാന സംഭാവനകളിൽ ഒന്നായിട്ടാണ് ഏജൻസിയെ വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ സിബിഎസ്ഇയും എഐസിടിഇയും നടത്തിയിരുന്ന പരീക്ഷകളുടെ നടത്തിപ്പ് ചുമതല. പിന്നാലെ 2018 ഡിസംബറിൽ യുജിസി നെറ്റ് പരീക്ഷയുടെ ചുമതലയും എൻടിഎയ്ക്ക് നൽകി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് എൻടിഎ എന്ന ദേശീയ ടെസ്റ്റിങ് ഏജന്‍സി. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷാ ഏജൻസികളിലൊന്നാണ് ഇത്. കഴിഞ്ഞ വർഷം എൻടിഎയുടെ കീഴിലെ വിവിധ പരീക്ഷകൾ എഴുതിയതു 1.23 കോടി വിദ്യാർഥികൾ. നീറ്റ്–യുജി, ജെഇഇ – മെയിൻ, നെറ്റ്, സിമാറ്റ്, ജിപാറ്റ് തുടങ്ങി 34 പരീക്ഷകൾ ഇന്ന് എൻടിഎയ്ക്ക് കീഴിലുണ്ട്.

തുടക്കം മുതൽ തന്നെ വിവാദങ്ങളും എൻടിഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2022 -ൽ ജെഇഇ – മെയിൻ പരീക്ഷയിലെ സാങ്കേതിക പ്രശ്നങ്ങളും ഏറെ വിദ്യാർഥികളെ വലച്ചിരുന്നു. കുറ്റമറ്റ രീതിയിൽ പരീക്ഷാ സമ്പ്രദായം നടപ്പാക്കാൻ ചുമതലയുള്ള എൻടിഎയ്ക്ക് ഇക്കുറി ശരിക്കും കൈപ്പൊളിയ സാഹചര്യമാണ്. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പറയുന്നു.  പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യക്കടലാസ് തയാറാക്കൽ, രഹസ്യാത്മകത സൂക്ഷിക്കൽ, പരീക്ഷാകേന്ദ്രങ്ങളുടെ ഒരുക്കം, മൂല്യനിർണയം എന്നീ ഘട്ടങ്ങളിലായി പലയിടത്തും എൻടിഎയ്ക്ക് വീഴ്ചകൾ സംഭവിക്കുന്നുണ്ട്.

രണ്ടാം വട്ടം അസാധാരണമായി റാങ്ക് ഉയർത്തിയവർ, ചില പരീക്ഷാ കേന്ദ്രങ്ങൾ; നീറ്റിൽ കൂടുതൽ കേസുകൾ സിബിഐ ഏറ്റെടുത്തു

'ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു വലിയ സംവിധാനം നിലവിലുണ്ട്. എന്നാല്‍, എന്തു കൊണ്ട് നമ്മുക്ക് കുറ്റമറ്റ രീതിയില്‍ പരീക്ഷാ സംവിധാനം കൊണ്ടുപോകാന്‍ കഴിയാത്തതെ'ന്ന് കാസർകോട് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസറായ അമൃത് ജി കുമാര്‍ ചോദിക്കുന്നു. 'തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് സമാനമായ രീതിയില്‍ കുറ്റമറ്റ രീതിയില്‍ പരീക്ഷാ നടത്തിപ്പിനായ ദേശീയ പരീക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വളരെ കുറച്ച് സ്ഥിരം ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അതേസമയം ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും ഇവിടെയുണ്ട്. പരീക്ഷാ നടത്തിപ്പിനായി ദേശീയ തലത്തില്‍ തന്നെ അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മറ്റും ഇവര്‍ പിന്നീട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇതിന് പകരം സ്ഥിരമായ ഉദ്യോഗസ്ഥ സംവിധാനവും അവര്‍ക്ക് കൃത്യമായ ട്രെയിനിംഗും പിന്നെ സാങ്കേതിക തികവും ഉണ്ടെങ്കില്‍ എന്‍ടിഎയ്ക്ക് പരീക്ഷാ നടത്തിപ്പ് സുഖമാമായി കൊണ്ടുപോകാവുന്നതേയുള്ളൂ'വെന്നും പ്രൊഫ. അമൃത് ജി കുമാര്‍ പറയുന്നു.

നിർദ്ദേശം സമർപ്പിക്കാന്‍ സമിതി

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മത്സരപ്പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷ നിയമം സർക്കാർ വിജ്ഞാപനം ചെയ്തു. ഒപ്പം ദേശീയ പൊതുപ്രവേശന പരീക്ഷാ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മുൻ ഐഎസ്ആർഓ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചു. സുതാര്യത ഉറപ്പുവരുത്തി പരീക്ഷകള്‍ സുഗമമായി നടത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദേശം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷ സൂപ്രണ്ടിനെയും സിബിഐ അറസ്റ്റ് ചെയ്തു

പരീക്ഷാ പ്രക്രിയയിലെ പരിഷ്‌കരണങ്ങള്‍, ഡേറ്റാ സുരക്ഷാ പ്രോട്ടോക്കോളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയില്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം മന്ത്രാലയത്തിന് സമര്‍പ്പിക്കണം. എന്‍ടിഎയുടെ നിലവിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ പുനഃപരിശോധിക്കും. ഏജന്‍സിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി തയാറാക്കും. ഒപ്പം എന്‍ടിഎയുടെ സംഘടനാ ഘടനയും പ്രവര്‍ത്തനവും പുനഃപരിശോധിക്കും. പരീക്ഷകളുടെ ഓരോ തലത്തിലും ആര്‍ക്കൊക്കെയാണ് ഉത്തരവാദിത്വം എന്നതടക്കം പുനര്‍ നിര്‍വചിച്ച് റിപ്പോര്‍ട്ട് തയാറാക്കാണ് സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

അതത് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിനടക്കം നേരത്തെ സംസ്ഥാനങ്ങൾ പരീക്ഷ നടത്തിയിരുന്നു. എന്‍ടിഎയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിവാദങ്ങള്‍ക്കിടെ,  ഈ അവകാശം തിരികെ നൽകണമെന്ന് പശ്ചിമബംഗാൾ മമത ബാനാർജി അടക്കം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുമ്പോൾ ഏജൻസിയെ മെച്ചപ്പെടുത്തി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

 നീറ്റ് വിവാദം കൂടുതല്‍ അറിയാം

ഒന്നാം ഭാഗം: നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച പ്രവേശന പരീക്ഷാ തട്ടിപ്പിന്‍റെ വ്യാപ്തി

രണ്ടാം ഭാഗം: നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച 'സോൾവർ ഗ്യാങും' ചേരുന്ന ചോദ്യപേപ്പറുകളും

 

click me!