'ശത്രുത ജനൽ ചില്ല് പൊട്ടിച്ചതോടെ, വടികൊണ്ട് പൊതിരെ തല്ലി'; ജനീഷിനെ അവശനിലയിൽ കണ്ടത് കലോത്സവ പിരിവിനെത്തിയവർ

By Web TeamFirst Published Oct 13, 2024, 10:24 AM IST
Highlights

അയൽവാസികളായ ഇവർ തമ്മിൽ നാളുകളായി ഭിന്നത നിലനിന്നിരുന്നു. വീടിന്‍റെ ജനൽ ചില്ല് അടിച്ച് പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മുമ്പും ഇരു കൂട്ടരും തമ്മിൽ കലഹം ഉണ്ടായിരുന്നു.

ഇടുക്കി: ഉപ്പുതറ മാട്ടുത്താവളത്ത്  ക്രൂരമർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നടന്നത് നാടകീയ സംഭവങ്ങളും നാളുകളായുള്ള പകയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) അയൽവാസികളുടെ ക്രൂര മർദ്ദനമേറ്റ് മരിച്ചത്. അയൽവാസികളായ അമ്മയും മകനും ചേർന്ന് ക്രൂരമർദനം നടത്തി വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട ജനീഷ് അന്ന് രാത്രി മരിക്കുകയായിരുന്നു. മരണം സംഭവിച്ച വിവരം അറിഞ്ഞ് അയൽവാസികളായ പൂക്കൊമ്പിൽ എത്സമ്മ മകൻ ബിബിൻ, എന്നിവർ ഒളിവിൽ പോയിരുന്നു. പിന്നീട് ശനിയാഴ്ച വൈകിട്ടോടെ അഭിഭാഷകൻ മുഖേന പൊലീസ് സ്റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു.

അയൽവാസികളായ ഇവർ തമ്മിൽ നാളുകളായി ഭിന്നത നിലനിന്നിരുന്നു. വീടിന്‍റെ ജനൽ ചില്ല് അടിച്ച് പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മുമ്പും ഇരു കൂട്ടരും തമ്മിൽ കലഹം ഉണ്ടായിരുന്നു. സംഭവ ദിവസം ജനൽ ചില്ല് മാറിയിടുന്നത് സംബന്ധിച്ച് ജെനീഷ് എൽസമ്മയുമായി വീട്ടിലെത്തി വാക്കേറ്റം ഉണ്ടായി. ഇതേതുടർന്നുണ്ടായ സംഘർഷമാണ് ജെനീഷിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച  രാവിലെ 10. 30 ഓടെയാണ് ജനീഷിന്‍റെ അയൽവാസികളായ എത്സമ്മയും മകനുമായി ജനീഷുമായി വഴക്കുണ്ടാകുകയും തുടർന്ന് ഇരുവരും ചേർന്ന് വീട്ടിലെത്തി മരക്കമ്പുകൾ കൊണ്ട്  മർദിച്ചവശനാക്കുകയായിരുന്നു. മർദനത്തിൽ ബോധരഹിതനായ ജനീഷിനെ ഉപേഷിച്ച് ഇരുവരും കടന്നു കളഞ്ഞു. ഇതിന് ശേഷം ജനീഷിന്‍റെ പേരിൽ ഉപ്പുതറ പൊലീസിൽ പരാതിയും നൽകിയിരുന്നു. 

Latest Videos

11 മണിക്ക് ശേഷം കലോത്സവ പിരിവെനെത്തിയ പൊതു പ്രവർത്തകനായ അഡ്വ. അരുൺ പൊടിപാറയും സംഘവുമാണ് ജനീഷിനെ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വെള്ളം മുഖത്ത് തളിച്ചപ്പോൾ ജീവൻ ഉണ്ടന്ന് മനസിലായി. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് അയച്ചങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചു.

തന്‍റെ അയൽവാസിയായ മങ്ങാട്ട് ശേരിൽ രതീഷിന്‍റെ പറമ്പിൽ പണിയെടുക്കുന്നതിനിടെ കാപ്പി കുടിക്കാൻ കയറിയതായിരുന്നു ജനീഷ്. ഈ സമയം എൻസമ്മയുടെ വീട്ടിലെത്തി ബഹളും വെയ്ക്കുകയും ജനൽ ചില്ല് തകർക്കുകയു ചെയ്തു. തുടർന്ന് എത്സമ്മ മകനെ വിളിച്ച് വരുത്തി ജനീഷിന്‍റെ വീട്ടിലെത്തി മർദ്ദിച്ച് അവശനാക്കി പോരുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പീരുമേട് ഡിവൈ.എസ്പിയും നേതൃത്വത്തിൽ  അന്വേഷണം ആരംഭിച്ചു. കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More : തിരുവമ്പാടിയിൽ 14 കാരിയെ കടത്തിയ അജയ് ചില്ലറക്കാരനല്ല, സിസിടിവി പരിശോധിച്ചപ്പോൾ തെളിഞ്ഞത് ബൈക്ക് മോഷണം
 

click me!