
മാന്നാർ: യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് അറസ്റ്റിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന് മാന്നാറിൽ എത്തിയ യുവതിയെ പ്രവീണും മഞ്ചുവും ചേർന്ന് വലിയ പെരുമ്പുഴ പാലത്തിൽ നിന്നും നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലായിരുന്ന പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോയി. തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ മോഷണം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് പ്രവീൺ.
വിചാരണ കാലയളവിൽ കോടതിയിൽ ഹാജരാകാതിരുന്ന പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാന്നാർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രവീണിനെ ചെങ്ങന്നൂരിൽ നിന്നും മഞ്ചുവിനെ റാന്നിയിൽ നിന്നും പിടികൂടുകയായിരുന്നു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, എസ്ഐ അഭിരാം സിഎസ്, ഗ്രേഡ് എഎസ്ഐ തുളസി ഭായി, സിപിഒ മാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam