ടാക്സിയുമായി ഇറങ്ങുന്ന പാവങ്ങൾക്ക് ഇത്തരം കള്ള ടാക്സികൾ ഭീഷണിയാണെന്നും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലൈം പോലും ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ടാക്സി സർവീസിന്‍റെ പേരിൽ കള്ളടാക്സി ഓടുന്നതായി പരാതി. ടാക്സി രജിസ്ട്രേഷന്‍ ഇല്ലാതെ ടാക്സി പോലെ വാഹനം വാടകയ്ക്ക് ഓടിക്കുന്നതാണ് കള്ളടാക്സി. വെബ്സൈറ്റിലടക്കം ടാക്സി സർവീസ് എന്ന് പേരും ഫോൺ നമ്പറും നൽകി സ്വകാര്യ വാഹനം ഓടിക്കുന്നതിനെതിരെ പനവൂർ കരിക്കുഴി സ്വദേശി വിജിത്ത് ആണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. വിനോദയാത്രയുടെ ഭാഗമായി ടാക്സി സർവീസിൽ വിളിച്ച് വാഹനം ബുക്ക് ചെയ്തപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്ന കേരള വിങ്സ് എന്ന സ്ഥാപനം സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനമാണ് യാത്രയ്ക്കായി നൽകിയതെന്ന് വിജിത്ത് പറയുന്നു.
ടാക്സിയുമായി ഇറങ്ങുന്ന പാവങ്ങൾക്ക് ഇത്തരം കള്ള ടാക്സികൾ ഭീഷണിയാണെന്നും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലൈം പോലും ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്നും വിജിത്ത് ചൂണ്ടിക്കാട്ടുന്നു. ഇതേ വെബ്സൈറ്റിൽ ബുക്ക് ചെയ്താൽ ഓടാനെത്തുന്ന പത്തോളം കാറുകൾക്ക് ടാക്സി പെർമിറ്റ് ഇല്ലെന്ന് മനസിലാക്കിയതോടെ കള്ള ടാക്സിയിൽ സർവീസ് ബുക്ക് ചെയ്ത് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് നേരിട്ട് വാഹനം കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നു വിജിത്ത്. സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തെ കുറിച്ച് വിജിത്ത് പറയുന്നതിങ്ങനെ:
2024 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തു നിന്നും തമിഴ്നാട് സംസ്ഥാനത്തുള്ള കുമാരകോവിൽ എന്നത്തേക്ക് കുടുംബസമേതം യാത്ര ചെയ്യുന്നതിനായി വേണ്ടി ഇന്‍റർനെറ്റിൽ ടാക്സി സർവീസ് എന്ന പരസ്യം കണ്ടതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം അമ്പലമുക്കിൽ പ്രവർത്തിക്കുന്ന കേരള വിങ്സ് എന്ന സ്ഥാപനത്തിലേക്ക് വിളിച്ച് ടാക്സി സർവീസ് ആവശ്യപ്പെടുകയായിരുന്നു.
KL01B05253 നമ്പരിലുള്ള ഇറ്റിയോസ് വാഹനം ആണ് കേരള വിങ്സ് സർവീസിനായി അയച്ചത്. എന്നാൽ, വാഹനത്തിന്‍റെ വെള്ള ബോർഡ് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോൾ വെള്ള ബോർഡ് ആണെങ്കിലും ടാക്സി പെർമിറ്റ് ഉണ്ടെന്ന് കള്ളം പറഞ്ഞ് ഡ്രൈവർ ഞങ്ങളെ വിശ്വസിപ്പിക്കുകയും യാത്ര ചെയ്യുകയുമായിരുന്നു. പിന്നീട് 2024 നവംബർ 24 ന് തിരുവനന്തപുരത്ത് നിന്ന് കോവളത്തേക്ക് സമേതം യാത്ര ചെയ്യുന്നതിനായി വീണ്ടും ഇതേ സ്ഥാപനത്തെ സമീപിക്കുകയും KL 22 J 4343 നമ്പർ ഹോണ്ടാ അമൈസ് വാഹനം വിട്ട് തരികയും ചെയ്തു.
അതും വെള്ള ബോർഡ് ആയിരുന്നു, നേരത്തെ ട്രാവൽസ് സ്റ്റാഫ് പറഞ്ഞ കള്ളം വിശ്വസിച്ചതിനാല്‍ ആശങ്കയില്ലാതെ ധൈര്യ സമേതം യാത്ര ചെയ്തു. എന്നാൽ, ഇക്കഴിഞ്ഞ സമയത്ത് സ്വകാര്യ വ്യക്തിയുടെ വാഹനം റെന്‍റ് എടുത്ത് കോളെജ് വിദ്യാർത്ഥികൾ മരണപ്പെട്ടതിനെ തുടർന്ന് ടാക്സി ഓണഴ്സ് കാറുകളുടെ ഉപയോഗത്തെ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ക്ലാസുകളും കണ്ടതിനു ശേഷമാണ് ഇത്തരത്തിൽ സ്വകാര്യ വാഹനത്തിൽ യാത്രചെയ്യുന്ന മറ്റുള്ളവർക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടാതിരിക്കുന്നതടക്കമുള്ള നിയമ പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. ഇതോടെയാണ് ടാക്സിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സർവീസ് നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം