
കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബസിന്‍റെ ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പളളിക്കുന്നിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി ജലീൽ മരിച്ചിരുന്നു.
അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്.
ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി റോഡിലേക്ക് വീണു. ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam