
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ പാപ്പനംകോട്ടുള്ള സിഎസ്ഐആര്‍ എന്ന സ്ഥാപനത്തിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2022 ൽ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം മനു മന്ദിരത്തിൽ മഹേഷി (37) നെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തമിഴ്‌നാട്ടിലെ കോർഡൈറ്റ് ഫാക്ടറിയിലെ ഇൻസ്ട്രുമെന്റ് ടെക്നീഷ്യനാണ് പ്രതി. യുവതിയുടെ കയ്യിൽ നിന്നും പണം വാങ്ങിയ ശേഷം 2023 ൽ സിഎസ്ഐആര്‍ എന്ന സ്ഥാപനത്തിൽ എത്തിച്ച് സ്ഥാപനത്തിലെ ഒരു രജിസ്റ്ററിൽ ഒപ്പ് വെപ്പിച്ച് ജോലി നൽകുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐമാരായ രതീഷ് ബാബു, ശിവപ്രസാദ്, എ എസ്ഐ മാരായ സജീവ് കുമാർ, പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ അനു, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam