അവധി ദിനങ്ങൾ മറയാക്കിയാണ് അനധികൃത ഖനനം നടക്കുന്നത്.
മലപ്പുറം: അവധി ദിനങ്ങൾ മറയാക്കി അനധികൃത ഖനനം നടത്തിയ 12 വാഹനങ്ങൾ റവന്യൂ വകുപ്പ് പിടികൂടി. മലപ്പുറം മേല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും ഏറനാട് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അരീക്കോട്, എളങ്കൂർ, കാവനൂർ, മലപ്പുറം, പൂക്കോട്ടൂർ, പുല്‍പറ്റ, മഞ്ചേരി തുടങ്ങിയ വില്ലേജ് പരിധിയില്‍ നിന്നാണ് മറ്റുവാഹനങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. അവധി ദിനങ്ങൾ മറയാക്കി അനധികൃത ഖനനം നടക്കുകയായിരുന്നു.
പെരിന്തല്‍മണ്ണ സബ് കളക്ടർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവർക്ക് പരിശോധന റിപ്പോർട്ട് കൈമാറി. ജിയോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ പിഴ ചുമത്തും. ഖനനം നടത്തിയ ചെങ്കല്ല് ക്വാറിക്കെതിരെ നടപടി സ്വീകരിക്കാൻ മേല്‍മുറി വില്ലേജ് ഓഫീസർക്ക് ഏറനാട് തഹസില്‍ദാര്‍ എം. മുകുന്ദൻ നിർദേശം നല്‍കിയിട്ടുണ്ട്. അനധികൃത ഖനനം, മണല്‍വാരല്‍, നെല്‍വയല്‍ നികത്തല്‍, കുന്നിടിക്കല്‍, മണ്ണെടുപ്പ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ഖനനം തടയുന്നതിനായി റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാർ അബ്ദുള്‍ അസീസ്, സ്പെഷല്‍ വില്ലേജ് ഓഫീസർ മുസ്തഫ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് മുഹമ്മദലി, ഡ്രൈവർ ഷഫീഖ് എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം