
തൃശൂർ: വിദ്യാർത്ഥികൾക്കും മറ്റും നൽകുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. മേഖലയിൽ ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയുള്ള വിൽപ്പന പിടിയിലായത്. മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ അഞ്ചാം വാർഡിലെ അന്നകരയിൽ ഹോട്ടൽ, ലഘുഭക്ഷണശാലകൾ എന്നിവടങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് ഐസ്ക്രീം വിൽപനകാരനെയും പരിശോധിച്ചത്. ഐസ്ക്രീമിൽ നിരോധിക്കപ്പെട്ട പാൻ മസാല കലർത്തി കച്ചവടം നടത്തുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ രജീഷ് വ്യക്തമാക്കി.
അന്യ സംസ്ഥാന തൊഴിലാളികളാണ് സൈക്കിളിൽ ഐസ്ക്രീം വിൽപ്പന നടത്തുന്നത്. ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇട്ടിട്ടുള്ള വെള്ളത്തിൽ പാൻ മസാല പാക്കറ്റുകൾ പൊട്ടിച്ച് ഇട്ടിട്ടുള്ളതായും കണ്ടെത്തി. പിടിച്ചെടുത്ത ഐസ്ക്രീം നാട്ടുകാരുടെ സാന്നിധ്യത്തിൽ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിയെടുപ്പിച്ചു മൂടി നശിപ്പിച്ചു. ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ നിന്നും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ടെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കഞ്ചാവ് സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനുമെതിരെ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ സ്വത്ത് വഹകൾ കണ്ടു കെട്ടാൻ ഉത്തരവിട്ടു എന്നതാണ്. കേച്ചേരി ചിറനെല്ലൂർ മണലി മേലേതലക്കൽ വീട്ടിൽ സുനിൽ ദത്തിന്‍റെ (48) ആസ്തികൾ എൻ ഡി പി എസ് സെക്ഷൻ 68 എഫ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന് കുന്നംകുളം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ യു.കെ ഷാജഹാനാണ് ഉത്തരവിട്ടത്. പ്രതിയായ സുനിൽ ദത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മാരക ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള ഓപ്പറേഷൻ ഡി - ഹണ്ടിന്‍റ് ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോവിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു. 7.900 കിലോ കഞ്ചാവാണ് പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam