തിരുവോണത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം: ഓണക്കാലത്ത് ദർശന സമയം ഒരു മണിക്കൂർ കൂട്ടി

By Web TeamFirst Published Sep 13, 2024, 8:01 AM IST
Highlights

തിരുവോണാഘോഷത്തിന്‍റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ  അവസാന ഘട്ടത്തിലാണ്.

തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തിരുവോണാഘോഷത്തിന്‍റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ  അവസാന ഘട്ടത്തിലാണ്.

ഓണപ്പുടവ സമർപ്പണം

Latest Videos

തിരുവോണ നാളിൽ (സെപ്റ്റംബർ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

തിരുവോണം വിശേഷാൽ പ്രസാദ ഊട്ട് 

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ,  മോര്, കായവറവ്, അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്.  അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

വിശേഷാൽ കാഴ്ച ശീവേലി

രാവിലെ കാഴ്ചശീവേലിക്ക് രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക്  വിഷ്ണു,വിനായകൻ, പീതാംബരൻ  എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും.

തിരുവോണാഘോഷത്തിന്  21.96 ലക്ഷം രൂപ

2024 വർഷത്തെ തിരുവോണാഘോഷത്തിനായി 21,96000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണ സമിതി അംഗീകാരം നൽകി.

ഉത്രാടം കാഴ്ചക്കുല സമർപ്പണം

ഉത്രാട ദിനത്തിൽ (സെപ്റ്റംബർ 14) രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ്.  ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കാം. നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന്  കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക്  കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.

ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഓണനാളുകളിൽ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14, 15, 16, 17, 21, 22 എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.

എയർ ഫൈബർ സാങ്കേതികവിദ്യയിൽ അതിവേഗ 5ജി, ഏത് കാലാവസ്ഥയിലും തടസ്സപ്പെടില്ല; അട്ടപ്പാടിയടക്കം 5 ഗ്രാമങ്ങളിലെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!