
കൊച്ചി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതോടെ അർധരാത്രിയിൽ ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാർ. പുലർച്ചെ രണ്ടരക്ക് സമര സമിതിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിനും ബിജെപിക്കും നന്ദി പറഞ്ഞും പ്രകടന നടത്തി. നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ ഭേദഗതിയെ അനുകൂലിച്ച ബിജെപി എംപി സുരേഷ് ഗോപിയെ സമരക്കാർ പ്രശംസിച്ചു. ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബില്‍ ലോക്സഭയില്‍ പാസായപ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും നടന്നിരുന്നു.
വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി.
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam