'ബോട്ടിൽ പോകാം ബ്ലോക്കില്ലാതെ', ദേശീയപാതയിലെ ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കണം, അരൂരിൽ നിന്ന് പുതിയ ബോട്ട് സർവീസ്

എറണാകുളം വരെ പോയി വരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികളുടെയും മറ്റു യാത്രക്കാരുടെയും യാത്രാദുരിതത്തിന് പുതിയ ജല ഗതാഗത മാർഗം പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്


അരൂർ: ദേശീയപാതയിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പാണാവള്ളി ഫെറിയിൽ നിന്നും തേവര ഫെറിയിലേക്കുള്ള പുതിയ യാത്രാ ബോട്ട് സർവീസിന് തുടക്കമായി. അരൂക്കുറ്റി ബോട്ട് ടെർമിനലിൽ ദലീമ ജോജോ എംഎൽഎ ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അരൂരിലെ ജനങ്ങൾ ദീർഘനാളായി  അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ തേവരയിലേക്ക് നടത്തുന്ന സർവീസ് ഉടൻതന്നെ എറണാകുളം ജെട്ടിയിലേക്കുകൂടി നീട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കും. അരൂർ മേഖലയുടെ ജലഗതാഗത സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് വാട്ടർ മെട്രോ സർവീസ് എത്തിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ പറഞ്ഞു. 

ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ അധ്യക്ഷയായി. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എം പ്രമോദ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളം വരെ പോയി വരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികളുടെയും മറ്റു യാത്രക്കാരുടെയും യാത്രാദുരിതത്തിന് പുതിയ ജല ഗതാഗത മാർഗം പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്. പാണാവള്ളി ഫെറിയിൽ നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. 

Latest Videos

36കാരി ട്രെയിനിൽ ആക്രമണത്തിനിരയായി ഗർഭസ്ഥ ശിശു മരിച്ച സംഭവം, 50000 രൂപ നഷ്ടപരിഹാരവുമായി റെയിൽവേ

ദിവസവും രാവിലെ 7.45ന് പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്നു തുടങ്ങി 8.10ന് പെരുമ്പളം മാർക്കറ്റ് ഫെറി, 8.30ന് അരൂക്കുറ്റി, 9.30ന് തേവര ഫെറി എന്നിങ്ങനെയാണ് സർവീസ് നടത്തുക. വൈകിട്ട് 5.30ന് തേവര ഫെറിയിൽ നിന്നും പാണാവള്ളിയിലേക്കും സർവീസ് നടത്തും. 33 സീറ്റിന്റെ 2012 മോഡൽ ബോട്ടാണ് അനുവദിച്ചിരിക്കുന്നത്. ലാഭകരമായാൽ തുടർന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് എംഎൽഎ നിയമസഭ സമ്മേളനത്തിൽ അടിയന്തിര സബ്മിഷൻ അവതരിപ്പിച്ചതിനെ തുടർന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് പുതിയ ബോട്ട് സർവീസ് അനുവദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!