
കണ്ണൂര്‍: അമ്മയെ തല്ലിയതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി പരുപ്പായിൽ വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന സംഭവം. മർദനമേറ്റത് റിഷാദിന്. പ്രതികൾ നാട്ടുകാരായ നാസിബും ഹാരിസും മറ്റ് രണ്ട് പേരും. ഒരു വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിലെത്തിയത്.
റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെ. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു. എന്നാൽ അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും നാസിബ് തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം നാസിബിന്‍റെ വീട്ടിലെത്തി. മാതാവിനെ അവിടെവച്ച് നാസിബ് മർദിച്ചെന്നാണ് ആരോപണം.
ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിൽ നാസിബും സുഹൃത്തുക്കളും പിന്നാലെയെത്തി മർദിച്ചെന്നാണ് കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് ഇടപെട്ട് ഇരുവരെയും മാറ്റിയത്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam