അപകടം നടന്ന് 2 ദിവസം, ആകെയുള്ള തുമ്പ് 'ലുങ്കി'; സുരേഷിനെ ഇടിച്ചിട്ട ബൈക്കും പ്രതികളും എവിടെ? അന്വേഷണം ഇരുട്ടിൽ

By Web TeamFirst Published Sep 13, 2024, 12:14 AM IST
Highlights

അപകടത്തെ തുടർന്ന് റോഡിൽ തെറിച്ച് വീണ സുരേഷിനെ ബൈക്ക് യാത്രക്കാർ റോഡിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും, സമീപത്ത് സുരേഷ് താമസിക്കുന്ന ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുപോയി കിടത്തുന്നതും വാതിൽ അടച്ച് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

വെള്ളറട: തിരുവനന്തപുരം വെള്ളറടയിൽ ബൈക്കിടിച്ച് പരുക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന പ്രതികളെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം വഴിമുട്ടി. അപകടം നടന്ന് രണ്ട് ദിവസമായിട്ടും ബൈക്കിനെക്കുറിച്ചോ പ്രതികളെക്കുറിച്ചോ സൂചന ലഭിച്ചില്ല. അപകടത്തിൽപ്പെട്ട വെള്ളറട സ്വദേശി സുരേഷ് റോഡരികിലെ റൂമിൽ കിടന്ന് ചികിത്സ കിട്ടാതെ മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വെള്ളറടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ 52 കാരനായ സുരേഷിനെ ഇരുചക്ര വാഹനം ഇടിച്ച് തെറിപ്പിച്ചത്.
 
അപകടത്തെ തുടർന്ന് റോഡിൽ തെറിച്ച് വീണ സുരേഷിനെ ബൈക്ക് യാത്രക്കാർ റോഡിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും, സമീപത്ത് സുരേഷ് താമസിക്കുന്ന ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുപോയി കിടത്തുന്നതും വാതിൽ അടച്ച് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.  മീറ്ററുകൾക്ക് അകലെ ആശുപത്രിയുണ്ടായിരുന്നെങ്കിലും സുരേഷിനെ മുറിയിലാക്കിയാണ് പ്രതികൾ കടന്നുകളഞ്ഞത്. തലയക്കേറ്റ ക്ഷതമായിരുന്നു മരണ കാരണമെന്നാണ് പോസ്റ്റർമോർട്ടം പ്രാഥമിക റിപ്പോർട്ട്. ബൈക്ക് യാത്രക്കാരിലൊരാൾ ലുങ്കിയാണ് ധരിച്ചത്. മാത്രമല്ല സുരേഷിനെ മുറിയിൽ കൃത്യമായി എത്തിക്കുകയും ചെയ്താണ് ഇവർ മടങ്ങിയത്.

എന്തുകൊണ്ടാണ് തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും അവിടേക്ക് കൊണ്ടുപോകാതെ മുറിയിൽ കിടത്തി വാതിൽ അടച്ച് പ്രതികൾ കടന്നു കളഞ്ഞത് എന്നത് ദുരൂഹമാണ്. ഇക്കാര്യത്തിൽ ഉത്തരം കണ്ടെത്താൻ ബൈക്ക് കണ്ടെത്തണം. എന്നാൽ ഇതുവരെ അപകടമുണ്ടാക്കിയ ബൈക്കിനെക്കുറിച്ച് വെള്ളറട പൊലീസിന് സൂചന ലഭിച്ചിട്ടില്ല. പ്രദേശവാസികളെ കേന്ദ്രീകരിച്ചും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അന്വേഷണം നടക്കുന്നുവെന്നാണ് വെള്ളറട പൊലീസ് വ്യക്തമാക്കുന്നത്.

Latest Videos

വീഡിയോ സ്റ്റോറി കാണാം

Read More : അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസലാക്കി, യാത്രക്കാരന് ഇൻഡിഗോ 4.14 ലക്ഷം ടിക്കറ്റ് ചാർജും, 1.47 ലക്ഷം പിഴയും നൽകണം
 

click me!