
മാള: തൃശൂരിൽ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരം. യുകെജി വിദ്യാർത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയൽവാസിയായ ജോജോ(20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുട്ടിയുടെ വീടിൻറെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏബലിനെ ജോജോ കൊലപ്പെടുത്തുന്നത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെ എന്നാ പോയി പറയെന്ന് പറഞ്ഞ് കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
മരണം ഉറപ്പാക്കാനാണ് കുട്ടിയെ പ്രതി കുളത്തിലിട്ടതെന്ന് എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. ഏബലിന്‍റെ വീടിനടുത്ത് നിന്നും വെറും 300 മീറ്റർ മാത്രം ദൂരത്താണ് ജോജോ താമസിച്ചിരുന്നത്. ആബേലിനെ വൈകീട്ട് 6.20 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ
പരിശോധനയിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കുട്ടിക്കൊപ്പം സമീപവാസിയായ ജോജോ(20) എന്ന യുവാവിനെ വീഡിയോയിൽ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വിവരം പുറത്ത് വന്നത്.
കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
വീഡിയോ സ്റ്റോറി കാണാം
Read More : 'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam