നിദ യാത്രയായിട്ട് ഒരു വര്‍ഷം, എന്തു നടന്നെന്ന് ആര്‍ക്കും അറിയില്ല; ചോദിച്ചിട്ടും പൊലീസ് മിണ്ടുന്നില്ല

By Web TeamFirst Published Dec 25, 2023, 12:05 AM IST
Highlights

വീട് വെയ്ക്കാന‍് 25 ലക്ഷം രൂപ തരാമെന്ന കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍റെ വാക്കും ജലരേഖയായി.  

ആലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ, നാഗ്പൂരില് ദുരൂഹസാഹചര്യത്തിൽ മരിച്ച നിദ ഫാത്തിമയുടെ കുടുംബം ഇന്നും നീതി തേടി അധികൃതരുടെ വാതിൽക്കൽ മുട്ടുകയാണ്. സ്കൂൾ വിദ്യാര്‍ഥിനിയായ നിദ മരിച്ച് ഒരു വര്‍ഷം തികയുന്പോഴും അന്വേഷണം എന്തായെന്ന് കുടുംബത്തിന് അറിയില്ല. വീട് വെയ്ക്കാന‍് 25 ലക്ഷം രൂപ തരാമെന്ന കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍റെ വാക്കും ജലരേഖയായി.  

2022 ഡിസംബര്‍ 22 -നാണ് അന്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമയുടെ ദുരൂഹ മരണം. അണ്ടര്‍ 14 കേരള ടീമംഗമായിരുന്ന നിദ. രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണെന്നാണ് ഔദ്യോഗിക വിശദീകരണം. സൈക്കിൾ പോളോ അസോസിയേഷനുകളില്‍ പോര് മൂലം ടീമംഗങ്ങള്‍ക്ക് മതിയായ താമസ സൗകര്യമോ ഭക്ഷണമോ നൽകിയില്ലെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 

Latest Videos

ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിയില്‍ ദേശീയ സൈക്കിൾ പോളോ ഫെഡറേഷനെയും കക്ഷിചേര്‍ത്തിരുന്നു. നാഗ്പൂരിലെ ധാന്‍ഡ്ലി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ ഒരു പ്രതികരണം പോലുമില്ല.  

വാടക വീട്ടിൽ കഴിയുന്ന നിദയുടെ കുടുംബത്തിന് വീട് വെയക്കാന് 25 ലക്ഷം രൂപ നൽകുമെന്ന സൈക്കിള്‍ പോളോ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം രൂപയാണ് ഇത് വരെ കിട്ടിയ സഹായം. ഇത് ഉപയോഗിച്ച് വീട് വെയ്ക്കാന് സ്ഥലത്തിന് അഡ്വാന്‍സ് നൽകിയെങ്കിലും ബാക്കി തുക കിട്ടാത്തിനാല്‍ മുടങ്ങിയിരിക്കുകയാണ്. 

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഭക്ഷണം കഴിച്ച ഉടന്‍ നിദ ഛര്‍ദിച്ചു. പിറ്റേന്ന് രാവിലെയും ശാരീരിക അസ്വസ്ഥതയുണ്ടായി. കൃഷ്ണ ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണം. വിദഗ്ദ സംഘത്തിന്‍റെ കീഴില്‍ നാഗ്പൂര് മെഡിക്കല്‍ കോളേജില് പോസ്റ്റ്മോര്ട്ടം നടത്തി.

മകൾ മരിച്ചതെങ്ങനെ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല; ആലപ്പുഴയിൽ വാപ്പയും ഉമ്മയും കാത്തിരിക്കുന്നു

രണ്ടാഴ്ചക്കക്ക് ശേഷം മരണകാരണം എന്തെന്ന് വ്യക്തമാക്കാതെയുള്ള എട്ടുപേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെയും മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. അന്തിമ റിപ്പോര്‍ട്ടും നൽകിയിട്ടില്ല. 

click me!