വയനാട് പുനരധിവാസം ചർച്ചയാക്കി സഭ; കേന്ദ്രത്തിനെതിരെ ടി സിദ്ദിഖ്; സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തിയെന്ന് ശൈലജ

By Web TeamFirst Published Oct 14, 2024, 12:41 PM IST
Highlights

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടാണ് ടി സിദ്ദിഖ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്നും പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണും ടി സിദ്ദിഖ് സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച തുടങ്ങി. കൽപറ്റ എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാൾ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 200 മി.മി മഴപെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു.

പ്രധാനമന്ത്രി വന്നപ്പോൾ ആശ്വാസം തോന്നി. 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ അനുവദിച്ചില്ല. 
ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാർ ചോദിക്കുന്നു. ദുരിത ബാധിതർ ഇപ്പോഴും കടക്കെണിയിലാണ്. വായ്പാ ബാധ്യതകളിൽ തീരുമാനം ആയില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. നേരം വൈകാതെ പുനരധിവാസം നടപ്പാക്കണം. ഏറ്റെടുക്കുന്ന തോട്ടഭുമി നിയമക്കുരുക്കിലല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് അവസാനിപ്പിച്ചതാണ് തെരച്ചിൽ. പിന്നീട് ഒരു ദിവസം മാത്രമാണ് തെരച്ചിൽ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിർണായകമാണെന്ന്  ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. 

Latest Videos

സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് കെ കെ ശൈലജ എംഎല്‍എ സഭയില്‍ പറ‍ഞ്ഞു. വയനാട്ടിൽ നടന്നത് മാതൃകാപരമായ പ്രവർത്തനമാണ്. എല്ലാം ഉചിത സമയത്ത് ഏകോപിപ്പിച്ചു. സർക്കാർ നടത്തിയ പ്രവർത്തനം ലോകത്തിന് മാതൃകയാണ്. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ല. അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈലജ വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!