
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് റെക്കോർഡ് ചരക്ക് നീക്കം നടക്കുന്നതിനിടെയാണ് കമ്മീഷനിംഗ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു.
ശരവേഗത്തിലുള്ള കുതിപ്പിനിടെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതി രാജ്യത്തിനായി സമർപ്പിക്കുന്നത്. ചരക്ക് നീക്കം തുടങ്ങി എട്ടുമാസത്തിനുള്ളിൽ റെക്കോർഡ് നേട്ടത്തിലാണ് വിഴിഞ്ഞം മുന്നേറുന്നത്. കണ്ടെയ്നർ നീക്കം അഞ്ചര ലക്ഷം കടന്നു. ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്തിപ്പോൾ വിഴിഞ്ഞമാണ്. പ്രതിമാസം കൈകാര്യം ചെയ്യുന്നത് ഒരു ലക്ഷത്തിലേറേ കണ്ടെയ്നറുകൾ. രാജ്യത്തെ ആദ്യത്തെ ഓട്ടേമേറ്റഡ്/ സെമി ഓട്ടേമേറ്റഡ് ക്രെയ്ൻ സംവിധാനമുള്ളതാണ് നേട്ടത്തിൻറെ പ്രധാന കാരണം. 260 ലേറെ കപ്പലുകളാണ് ഇതിനകം ബെർത്ത് ചെയ്തത്. ലോകത്തിലേ ഏറ്റവും വലിയ കപ്പലുകളായ എംഎസ്‍സി തുർക്കിയും, എംഎസ് സിയുടെ ക്ലൗഡ് ജെറാർഡറ്റും ഇതിലുപ്പെടും. കഴിഞ്ഞ മാസം മാത്രം വിഴിഞ്ഞത്ത് ബർത്ത് ചെയ്തത് 53 കപ്പലുകളാണ്.
മത്സ്യത്തൊഴിലാളികളുടെ സമരം, പാറക്കല്ല് ക്ഷാമം, വിജിഎഫിൽ കേന്ദ്രവുമായുള്ള തർക്കം അങ്ങിനെ വിവാദങ്ങളെല്ലാം പിന്നിട്ടാണ് കമ്മീഷനിംഗ്. കമ്മീഷൻ തിയ്യതിയാകുമ്പോഴും റെയിൽ-റോഡ് കണക്ടീവിറ്റി അടക്കം അനുബന്ധ നിർമ്മാണപ്രവർത്തങ്ങൾ ഇനിയും ബാക്കിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam