അൻവറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് യുഡിഎഫ്; രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ ഇടപെടൽ, സമരം ശക്തമാക്കും

By Web TeamFirst Published Sep 27, 2024, 5:00 PM IST
Highlights

അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പക്ഷേ മുഖ്യശത്രു മുഖ്യമന്ത്രിക്കെതിരെ ബോംബിട്ടത് അൻവറായതിനാൽ ആവേശം വിട്ട് കരുതലോടെയുള്ള നീക്കങ്ങളിലാണ് യുഡിഎഫ്. എൽഡിഫുമായുള്ള ബന്ധം വിട്ടാണ് അൻവർ അന്തിമ പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്.

തിരുവനന്തപുരം: എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാൻ യുഡിഎഫ്. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം. അതേസമയം, അൻവറിൻ്റെ ആരോപണങ്ങൾ ആയുധമാക്കി മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും. 

അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പക്ഷേ മുഖ്യശത്രു മുഖ്യമന്ത്രിക്കെതിരെ ബോംബിട്ടത് അൻവറായതിനാൽ ആവേശം വിട്ട് കരുതലോടെയുള്ള നീക്കങ്ങളിലാണ് യുഡിഎഫ്. എൽഡിഫുമായുള്ള ബന്ധം വിട്ടാണ് അൻവർ അന്തിമ പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്. എംഎൽഎ സ്ഥാനം രാജിവെക്കുന്നുമില്ല. നിയമസഭാസമ്മേളനം നാലിന് തുടങ്ങാനിരിക്കെ യുഡിഎഫിന് അടിച്ചത് ബമ്പർ ലോട്ടറിയാണ്. കാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ് പതിന്മടങ്ങ് ശക്തിയിൽ അൻവർ ഉയർത്തുന്നത്. രാഷ്ട്രീയസാഹചര്യം അനുകൂലമെന്ന് വിലയിരുത്തുമ്പോഴും അൻവറിന് അഭയം നൽകുന്നതിലാണ് യുഡിഎഫിൽ പല നിലപാടുകൾ.

Latest Videos

രാഹു ഗാന്ധിക്കെതിരായ ഡിഎൻഎ പരിശോധന പരാമ‍ർശം അൻവർ മയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി പണം പറ്റി എന്നടതക്കമുള്ള അൻവറിൻ്റെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനുമപ്പുറം സ്വർണ്ണക്കടത്തിലെ കാരിയേഴ്സിനെ ഇറക്കിക്കളിക്കുന്ന അൻവറിനെ പൂട്ടാനാണ് സർക്കാർ നീക്കം. അൻവറിനെതിരായ കേസുകളുടെ ബാധ്യത കൂടി ഏറ്റെടുക്കണോ എന്ന പ്രശ്നവും യുഡിഎഫിന് മുന്നിലുണ്ട്. ഞായറാഴ്ച അൻവർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയനിലപാട് പരിശോധിച്ചാകും തുടർതീരുമാനം. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി നാളെ പ്രാദേശിക തലങ്ങളിൽ പ്രതിഷേധിക്കും. എട്ടിന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും സമരമുണ്ടാകും.

അൻവറിന്റെ പ്രഖ്യാപനം; ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ

https://www.youtube.com/watch?v=Ko18SgceYX8


 

click me!