സ്കൂള്‍ അവധി: പത്തനംതിട്ട കളക്ടർക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണിയും, രക്ഷിതാക്കളെ വിളിച്ചുവരുത്തി

By Web TeamFirst Published Jul 19, 2024, 1:12 PM IST
Highlights

സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി

പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകൾ വന്നതായി കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി ഉപദേശിക്കുകയാണ് കളക്ടർ.  

എണ്ണിയാൽ തീരാത്ത മെസേജുകൾ വരാറുണ്ടെന്ന് കളക്ടർ പറയുന്നു. ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും  മാത്രമല്ല പേഴ്സണൽ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. കളക്ടർ രാജിവെയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. തനിക്ക് ഭാവിയിൽ കളക്ടറാവാനാണ് ആഗ്രഹം, ഇന്ന് വെള്ളത്തിൽ മുങ്ങിപ്പോയാൽ ആഗ്രഹം നടക്കാതെ വരും എന്ന് പറഞ്ഞവരുമുണ്ട്.  

Latest Videos

അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു.  കുട്ടി ഇങ്ങനെ ചെയ്തത് അറിയാതിരുന്ന രക്ഷിതാക്കൾ അന്തംവിട്ടു പോയെന്നും കളക്ടർ പറയുന്നു. 

ഇത്തരം സന്ദേശങ്ങള്‍ കണ്ടാൽ ഇനിയും കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനമെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. കളക്ടർ എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന്‍റെ പ്രോട്ടോകോൾ പറഞ്ഞു കൊടുക്കുന്നുണ്ടെന്നും പ്രേം കൃഷ്ണൻ വ്യക്തമാക്കി. മിക്ക കളക്ടർമാരുടെയും പേജുകളിൽ ഈ ബഹളം കാണാമെന്നും ഇങ്ങനെ ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നുമാണ് പ്രേം കൃഷ്ണന്‍റെ അഭ്യർത്ഥന.

120 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യും

click me!